പത്മപുരസ്‌കാരങ്ങള്‍ക്കായി കേന്ദ്രത്തിന് കേരള സർക്കാർ സമർപ്പിച്ച ശുപാർശ പട്ടികയില്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരും കേരളത്തിന്റെ ശുപാർശ പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വി എസും വെളളാപ്പള്ളിയും പട്ടികയില്‍ ഇടംനേടി. കേന്ദ്രസർക്കാരാണ് വിഎസിന്റെയും, വെള്ളാപ്പള്ളിയുടെയും പേര് ഉൾപ്പെടുത്തിയത്.
വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷണ്‍ നല്‍കിയത്. നടൻ മമ്മൂട്ടിയുടെ പേര് കേരളം നല്‍കിയ ശുപാർശ പട്ടികയില്‍ ഇടം നേടിയിരുന്നു. മമ്മൂട്ടിയെ കഴിഞ്ഞ തവണയും സംസ്ഥാനം പത്മപുരസ്‌കാരത്തിനായി ശുപാർശ ചെയ്തിരുന്നു. ഇത്തവണ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ പുരസ്‌കാരമാണ് ലഭിച്ചത്. മുൻ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു.
പത്മശ്രീ പുരസ്‌കാരം ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കല്‍ ദേവകി അമ്മയ്ക്കും കലാമണ്ഡലം വിമല മേനോനും ലഭിച്ചു. ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി നാരായണന് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. കൂടാതെ, കുറുമ്പ ഗോത്ര വിഭാഗത്തിലെ നീലഗിരി സ്വദേശി ചിത്രകാരൻ ആർ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കി. ഇന്ത്യയുടെ പ്രൊപ്പല്‍ഷൻ ടെക്നോളജിയുടെ പിതാവെന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിനും പത്മശ്രീ ലഭിച്ചു.

















