ചലച്ചിത്ര നിർമ്മാതാവും ഗായകനുമായ പലാഷ് മുച്ചലും ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഒപ്പമുള്ള വിവാഹം മാറ്റിവെച്ച വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു. എന്നിരുന്നാലും സ്മൃതിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് പലാഷിന്റെ സഹോദരിയും ഗായികയുമായ പലാക് മുച്ചല്‍ നവംബർ 24 ന് ഇൻസ്റ്റാഗ്രാമിലൂടെ വിവാഹ നിശ്ചയം മാറ്റിവച്ചതായി അറിയിക്കുക ആയിരുന്നു. പിന്നീട് പലാഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.
വിവാഹദിവസം രാവിലെ, സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനക്ക് പ്രഭാതഭക്ഷണത്തിനിടെ ഹൃദയവേദന ഉണ്ടാകുകയും അദ്ദേഹത്തിന്റെ നില വഷളായതിനാല്‍ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരിക ആയിരുന്നു. അച്ഛൻ സുഖം പ്രാപിക്കുന്നതുവരെ വിവാഹം മാറ്റിവയ്ക്കാൻ സ്മൃതി തീരുമാനിച്ചതായി അവരുടെ മാനേജർ സ്ഥിരീകരിച്ചു. അതേസമയം, പലാഷിനും ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടു, അതിന്റെ ഫലമായി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നിരുന്നാലും അദ്ദേഹത്തെ പെട്ടെന്നുതന്നെ ഡിസ്ചാർജ് ചെയ്തു.
ആരോഗ്യ പ്രതിസന്ധികള്‍ക്കിടയില്‍, സ്മൃതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വിവാഹാഭ്യർത്ഥന വീഡിയോയും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകളും നീക്കം ചെയ്തു. വിവാഹം മാറ്റിവയ്ക്കുന്നതായി പലക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, പലാഷും മേരി ഡി’കോസ്റ്റ എന്ന സ്ത്രീയും തമ്മിലുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകള്‍ റെഡ്ഡിറ്റില്‍ വൈറലായി. മേരി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ഈ സ്ക്രീൻഷോട്ടുകള്‍ പങ്കിട്ടു. സംഭാഷണത്തില്‍, പലാഷ് സ്മൃതിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ‘ടൂറുകളില്‍’ അവളോടൊപ്പം പോകുന്നതിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു.
നീന്തല്‍, സ്പാ സന്ദർശനം, മുംബൈയിലെ വെർസോവ ബീച്ചില്‍ രാവിലെ 5 മണിക്ക് നടക്കുന്ന മീറ്റിംഗ് എന്നിവയുള്‍പ്പെടെ വിവിധ പ്രവർത്തനങ്ങള്‍ക്കായി തന്നോടൊപ്പം ചേരാൻ പലാഷ് മേരിയെ ക്ഷണിച്ചു. സ്മൃതിയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പലാഷ് നേരിട്ടുള്ള ഉത്തരം നല്‍കുന്നത് ഒഴിവാക്കി. ഈ സന്ദേശങ്ങള്‍ പലാഷിനെതിരെ വ്യാപകമായ ഓണ്‍ലൈൻ വിമർശനത്തിന് കാരണമായി.സ്‌മൃതി വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതും ഇപ്പോള്‍ പുറത്ത് വന്ന ചാറ്റുകളും പരിഗണിക്കുമ്ബോള്‍ പലരും വിവാഹം മാറ്റിവെക്കലിന് ഇതുമൊരു കാരണമായി പറയുന്നു.


















