കോട്ടയം കുറുവിലങ്ങാട് എംസി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പുലർച്ചെ 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. ഇതില്‍ 18ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
ബസ് ചെരിഞ്ഞുവീണ വശത്തുണ്ടായവരാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. സിന്ധുയും ഈവശത്തിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത് എന്നാണ് വിലയിരുത്തല്‍. ബസ് മറിഞ്ഞ ശബ്ദം കേട്ട് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് മുന്നില്‍ എത്തിയതോടെ യാത്രക്കാരെ പുറത്തെടുക്കാൻ സാധിച്ചു. പിന്നാലെ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

















