നാഥനില്ലാക്കളരിയായി കിടന്ന റബര്‍ ബോര്‍ഡിന് ഒടുവില്‍ സ്ഥിരം നാഥനായി. നീണ്ട 18 മാസത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ശേഷമാണ് ബി.ജെ.പി.മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. റബര്‍ ബോര്‍ഡിന്റെ ചരിത്രത്തില്‍ ഈ പദവിയിലേക്ക് രാഷ്ട്രീയ രംഗത്തുനിന്നും എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് എന്‍. ഹരി.
മുമ്പ് കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവും കെ.പി.സി.സി. അധ്യക്ഷനും പിന്നീട് മധ്യപ്രദേശ് ഗവര്‍ണ്ണറുമായിരുന്ന കെ.എം. ചാണ്ടിയായിരുന്നു റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന പ്രമുഖ രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന് ശേഷം ഈ കസേരയിലേക്ക് ഒരു രാഷ്ട്രീയ നിയമനം നടക്കുന്നത് റബര്‍ കര്‍ഷക മേഖലയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
ഡോ. സവാര്‍ ധനാനിയ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബോര്‍ഡിന് സ്ഥിരം നാഥനുണ്ടായിരുന്നില്ല. വാണിജ്യ മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കി ഭരണം മുന്നോട്ട് കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു. ഇതിനാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തോടെ വിരാമമായിരിക്കുന്നത്. കോട്ടയം ആനിക്കാട് സ്വദേശിയായ എന്‍. ഹരി ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റായും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിക്ക് ജനസമ്മതി നേടിക്കൊടുത്ത നേതാവാണ്. പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ പുതിയ ചെയര്‍മാന്റെ രാഷ്ട്രീയ സ്വാധീനം എത്രത്തോളം ഗുണം ചെയ്യുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

















