യുഎഇയിലെ ആശുപത്രികളില്‍ ഹൃദയാഘാതം കാരണമെത്തുന്ന രോഗികളില്‍ പകുതിയോളം പേരും 50 വയസിന് താഴെയുള്ളവരെന്ന് റിപ്പോർട്ട്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്.
ലോക ഹൃദയദിനം ആചരിക്കുന്നതിനിടെയാണ് ഈ ഗുരുതര പ്രശ്‌നത്തെക്കുറിച്ച് യുഎഇയിലെ മെഡിക്കല്‍ വിദഗ്ധർ എടുത്തുകാട്ടിയത്. 15 വർഷം മുമ്ബുതന്നെ ആഗോള ശരാശരിയേക്കാള്‍ കൂടുതല്‍ ഹൃദ്‌രോഗികള്‍ യുഎഇയില്‍ ഉണ്ടെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ കാണിക്കുന്നു. മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ ഹൃദയാഘാതം വരുന്നവരുടെ ശരാരശി പ്രായം അഞ്ച് മുതല്‍ പത്ത് വയസുവരെ കുറഞ്ഞു.
പ്രവാസികള്‍ ഉള്‍പ്പെടെ പ്രായം കുറഞ്ഞ പലരും ഹൃദ്‌രോഗത്തെപ്പറ്റി ചിന്തിക്കാറുപോലുമില്ല. ഇത്രയും ചെറുപ്പത്തില്‍ തന്നെ ഗുരുതര രോഗം ബാധിക്കുന്നത് പണ്ടുകാലത്ത് അപൂർവമായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ജീവിതശൈലിയും ജോലിയിലെ സമ്മർദവും കാരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം. പുകവലി, മദ്യപാനം പോലുള്ള ശീലങ്ങള്‍, പൊണ്ണത്തടി തുടങ്ങിയവയെല്ലാം ഇതിന്റെ സാദ്ധ്യത കൂട്ടും. അതിനാല്‍, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കണമെന്നും ആരോഗ്യ വിദഗ്‌ദ്ധർ പറഞ്ഞു.

















