തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുല്‍ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്. നേരത്തെ രാഹുല്‍ ഗാന്ധിയെ ദിലിയില്‍ അറസ്റ്റ് ചെയ്ത വേളയില്‍ അറസ്റ്റിനെതിരെ വിജയ് പ്രസ്താവന ഇറക്കിയിരുന്നു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് വർഷങ്ങള്‍ക്ക് മുൻപ് രാഹുല്‍ നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
ഫോണ്‍ വിളിക്ക് പിന്നിലെ രാഷ്ട്രീയം?
ഫോണ്‍ വിളിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഫോണ്‍ വിളിയില്‍ രാഷ്ട്രീയം ഇല്ല, ദുരന്തത്തില്‍ അനുശോചനം അറിയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. തമിഴ്‌നാട് പി.സി.സി. ദുരന്തത്തില്‍പ്പെട്ടവർക്കായി ഒരു കോടി രൂപയുടെ ധനസഹായം നല്‍കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. എന്നാല്‍, രാഹുല്‍ ഗാന്ധിയും വിജയ്‌യും തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ ഭാഗമായാണ് നേരിട്ട് ബന്ധപ്പെട്ടതെന്നാണ് സൂചന. വർഷങ്ങള്‍ക്കുമുമ്ബ് രാഹുല്‍ ഗാന്ധി നേരിട്ട്, വിജയ്‌യോട് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, അടുത്തിടെ രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്ത വേളയില്‍, അറസ്റ്റിനെതിരെ വിജയ് പ്രസ്താവനയിറക്കി പിന്തുണ അറിയിച്ചിരുന്നു.
മരണ സംഖ്യ ഉയരുന്നു
വിജയ്‌യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചത്. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















