യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വിൻഡ്‌സർ കാസ്റ്റിലില്‍ താൻ താമസിച്ച മുറി ട്രംപ് വൃത്തികേടാക്കി എന്നാണ് ആരോപണമുയരുന്നത്. വിൻഡ്സർ കാസ്റ്റില്‍ കൊട്ടാരത്തില്‍ അതിഥികള്‍ക്ക് താമസിക്കാനുള്ള സ്യൂട്ട് മോശം അവസ്ഥയിലാക്കിയാണ് ട്രംപ് പോയതെന്ന് ജീവനക്കാരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാർ പേര് വെളിപ്പെടുത്താതെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.
ട്രംപ് പോയ ശേഷം മുറി ‘ഒരു ബോംബ് പൊട്ടിയത് പോലെ’യായിരുന്നു എന്നാണ് ജീവനക്കാർ പറഞ്ഞത്.സെപ്റ്റംബർ 17-ന് വിൻഡ്‌സറില്‍ വെച്ച് പ്രസിഡന്റ് ട്രംപിനും പ്രഥമ വനിതയ്ക്കും രാജാവും രാജ്ഞിയും സ്വീകരണം നല്‍കിയിരുന്നു. ഔദ്യോഗിക സ്വീകരണവും എസ്റ്റേറ്റിലൂടെയുള്ള കുതിരവണ്ടി ഘോഷയാത്രയുമെല്ലാം ഇതിലുള്‍പ്പെട്ടു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാലാണ് വിൻഡ്‌സർ കാസിലിനെ സന്ദർശനത്തിനായി തിരഞ്ഞെടുത്തത്.
ട്രംപ് ചെക്ക് ഔട്ട് ചെയ്ത ശേഷം മുറിയുടെ അവസ്ഥ കണ്ട ജീവനക്കാർക്ക് അറപ്പ് തോന്നി എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അതെസമയം ഈ ആരോപണങ്ങള്‍ ഇതുവരെ ആരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബക്കിങ്ഹാം പാലസ് ഇക്കാര്യത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ല ഇതുവരെ.മുറിയില്‍ ഭക്ഷണ കണ്ടെയ്‌നറുകള്‍, സൗന്ദര്യവർദ്ധക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍, മുടിയുമായി ബന്ധപ്പെട്ട ചില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ചിതറിക്കിടന്നിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ മുറി നന്നായി അലങ്കോലമാക്കിയിട്ടിരുന്നു. മുറി വൃത്തിയാക്കാൻ ഹൗസ് കീപ്പിങ് ജീവനക്കാർക്ക് പ്രത്യേകമായി ജോലി ചെയ്യേണ്ടി വന്നെന്നും റിപ്പോർട്ട് പറയുന്നു.
“എല്ലായിടത്തും ഭക്ഷണ ബോക്സുകള്‍, ടാനിംഗ് സ്പ്രേകള്‍, ഹെയർ ഉല്‍പ്പന്നങ്ങള്‍ എന്നിവയായിരുന്നു. കുളിമുറി കുപ്പികള്‍ കൊണ്ട് നിറഞ്ഞിരുന്നു. സിങ്കുകള്‍ക്ക് കറ പിടിച്ച നിലയിലായിരുന്നു. ട്രംപിന്റെ ബെഡ് ഷീറ്റ് അദ്ദേഹം ഉപയോഗിക്കുന്ന എന്തോ വസ്തു കാരണം പൂർണ്ണമായും ഓറഞ്ച് നിറത്തിലായിരുന്നു. മുറിയുടെ അവസ്ഥ കണ്ട് ഞെട്ടിപ്പോയെന്ന് ജീവനക്കാർ പറഞ്ഞു. വിൻഡ്‌സർ കാസ്റ്റിലിലാണ് ട്രംപ് താമസിച്ചത്, ഒരു റോഡ്‌സൈഡ് ഹോട്ടലിലല്ല എന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി.ട്രംപിന്റെ രീതികള്‍ അസഹ്യമായയിരുന്നു ജീവനക്കാർക്ക്. ആർക്കും അദ്ദേഹത്തോട് അരുത് എന്ന് പറയാൻ കഴിഞ്ഞില്ല. ട്രംപ് പലപ്പോഴും പുലർച്ചെ 2 മണിക്ക് ഫാസ്റ്റ് ഫുഡ് ആവശ്യപ്പെട്ടു. സീക്രട്ട് സർവീസ് അത് കൊണ്ടുവന്നു.
രാവിലെ മുറിയില്‍ നിന്ന് ഫ്രൈസിന്റെയും ഫ്രൈഡ് ചിക്കന്റെയും മണമായിരുന്നു. സൈനിക കൃത്യതയോടെയും വൃത്തിയോടെയും കാര്യങ്ങള്‍ ചെയ്തു ശീലിച്ച ജീവനക്കാർക്ക് ട്രംപിന്റെ ഈ നടപടികളെല്ലാം അസഹനീയമായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു.ഹൗസ് കീപ്പിംഗ് ടീമിന് മുറിയുലുള്ള മിക്കവാറും എല്ലാ വസ്തുക്കളും മാറ്റേണ്ടി വന്നതായി റിപ്പോർട്ട് വ്യക്തമാക്കി. ബക്കിംഗ്ഹാം കൊട്ടാരം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസും മുറിയുടെ അവസ്ഥയെക്കുറിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ല.

















