അമ്മയ്ക്ക് ചെലവിന് നല്‍കാത്തതിന്റെ പേരില്‍ മകനെ ആർഡിഒ കോടതി വാറണ്ട് പ്രകാരം അറസ്റ്റുചെയ്ത് ജയിലിലടച്ചു.മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെ(46)യാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മകൻ ചെലവിന് നല്‍കുന്നില്ലെന്ന പരാതിയുമായി കാഞ്ഞിരപ്പൊയിലിലെ ഏലിയാമ്മ ജോസഫ്(68)ആണ് കാഞ്ഞങ്ങാട് ആർഡിഒ കോടതിയെ സമീപിച്ചത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും നിയമപരിരക്ഷ മുൻനിർത്തി പ്രതിമാസം 2,000 രൂപ ഏലിയാമ്മയ്ക് നല്‍കണമെന്ന് ഒരുവർഷം മുൻപ് ആർഡിഒ കോടതി ഉത്തരവിട്ടിരുന്നു. ഈ തുക മകൻ നല്‍കുന്നില്ലെന്ന് കാണിച്ച്‌ അഞ്ചുമാസം മുൻപ് ഏലിയാമ്മ ആർഡിഒ കോടതിയിലെ മെയിന്റനൻസ് ട്രിബ്യൂണലില്‍ പരാതി നല്‍കി. 10 ദിവസത്തിനകം കുടിശ്ശികയുള്‍പ്പെടെ നല്‍കണമെന്ന് ഉത്തരവിട്ട് ട്രിബ്യൂണല്‍, മടിക്കൈ വില്ലേജ് ഓഫീസർ മുഖേന നോട്ടീസുമയച്ചു. തുടർന്ന് രണ്ടുതവണ ട്രിബ്യൂണല്‍ മുൻപാകെ ഹാജരായപ്പോഴും തനിക്ക് പണം നല്‍കാൻ സാധിക്കില്ലെന്ന് പ്രതീഷ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലായ് 31-നകം ഒരുഗഡു നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ട്രിബ്യൂണലും അറിയിച്ചു. വിചാരണ വേളയിലും പണം നല്‍കാനാകില്ലെന്ന് പ്രതീഷ് ആവർത്തിച്ചു. തുടർന്ന് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമുള്ള തുക നല്‍കുന്നതുവരെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 5(8), ബിഎൻഎസ്‌എസ് 144 എന്നീ വകുപ്പുകള്‍ പ്രകാരം ജയിലിലടയ്ക്കാൻ ആർഡിഒ ബിനു ജോസഫ് ഉത്തരവിടുകയായിരുന്നു. പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക