എഐഎസ്‌എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ്‌എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലയിലെ പല കോളജുകളിലും എഐഎസ്‌എഫിന് നേരെ എസ്‌എഫ്‌ഐ ആക്രമണമുണ്ടായെന്നും എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ ആരോപിച്ചു. കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി.
എഐഎസ്‌എഫ് കോളജുകള്‍ക്ക് മുന്നില്‍ വെച്ച കൊടി തോരണങ്ങള്‍ ലഹരി സംഘങ്ങള്‍ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങള്‍ എഐഎസ്‌എഫ് ഉന്നയിച്ചു. എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി അതുല്‍ ആണ് ജില്ലാ നേതാക്കളെ മർദിക്കാൻ വേണ്ട തിരക്കഥ ഉണ്ടാക്കിയതെന്നും ചെല്ലും ചിലവും കൊടുത്ത് വളർത്തുന്ന ഗുണ്ടകള്‍ എസ്‌എഫ്‌ഐക്ക് ഉണ്ടെന്നും എഐഎസ്‌എഫ് ആരോപിച്ചു.
ജനാധിപത്യപരമായി പ്രവർത്തനം നടത്തുന്ന സംഘടനയാണ് എഐഎസ്‌എഫെന്നും എസ്‌എൻ കോളജിലെ യൂണിറ്റ് പ്രസഡന്റ്. സെക്രട്ടറി എന്നിവരാണ് ടികെഎം കോളജില്‍ എത്തി പ്രശ്‌നമുണ്ടാക്കിയതെന്നും എഐഎസ്‌എഫ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

















