യാത്രക്കാരും ടാക്സി ഡ്രൈവർമരും തമ്മില്‍ യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കം ഒരു പുതിയ കാര്യമല്ല. എന്നാല്‍, കഴിഞ്ഞ ദിവസം നോയിഡയില്‍ നടന്ന ഒരു യാത്രാക്കൂലി തർക്കം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി. ഒരു കാബ് ഡ്രൈവറും ഒരു സ്ത്രീയും തമ്മില്‍ യാത്രാക്കൂലിയെ ചൊല്ലി നടന്ന തർക്കം വലിയൊരു വഴക്കായി മാറുകയായിരുന്നു. താൻ യാത്ര ചെയ്തതിന് നല്‍കേണ്ടിയിരുന്ന 600 രൂപ നല്‍കാതെ സ്ത്രീ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പകർത്തിയ വീഡിയോയില്‍, ഡ്രൈവർ സ്ത്രീയുടെ ഫോണ്‍ പിടിച്ചുവാങ്ങുന്നതും അവരോട് മോശമായ ഭാഷയില്‍ സംസാരിക്കുന്നതും കാണാം.
ഓണ്‍ലൈൻ ട്രാൻസ്ഫർ എന്ന് യുവതി
വീഡിയോയുടെ തുടക്കത്തില്‍, ഒരാള്‍ ” ഈ മേഡം നോയിഡയില്‍ നിന്ന് ടാക്സിയില്‍ വന്നതാണ്, പക്ഷേ ഇവർ പണം നല്‍കുന്നില്ല.” എന്ന് പറയുന്നത് കേള്‍ക്കാം. തർക്കത്തിനിടയില്‍, ഡ്രൈവർ സ്ത്രീയുടെ ബാഗ് പിടിച്ച് വാങ്ങുന്നു. തുടന്ന് അവർ ബാഗ് വിട്ടുനല്‍കാൻ ആവശ്യപ്പെടുമ്ബോള്‍ ഡ്രൈവർ അതിന് തയ്യാറാകുന്നില്ല. അതോടൊപ്പം തന്നെ താൻ പണം നല്‍കിയെന്ന് സ്ത്രീ ആവർത്തിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. “ഞാൻ അയച്ചിട്ടുണ്ട്, ഓണ്‍ലൈൻ വഴിയാണ് നല്‍കിയത്.” എന്നാണ് സ്ത്രീ പറയുന്നത്. എന്നാല്‍ അത് കേള്‍ക്കാതെ പോലീസ് വന്നതിന് ശേഷം മാത്രമേ താൻ ബാഗ് വിട്ടുനല്‍കൂവെന്ന് ഡ്രൈവറും ഉറപ്പിച്ചു പറയുന്നു.
തെളിവ് ചോദിച്ചപ്പോള്‍ പണം നല്‍കിയെന്ന് വാദം: തർക്കത്തിനിടയില്‍, ഒരു വഴിയാത്രക്കാരൻ സ്ത്രീയോട് പേയ്‌മെന്‍റ് നടത്തിയതിന് തെളിവുണ്ടോ എന്ന് ചോദിക്കുന്നു. അപ്പോള്‍ താൻ ക്യാഷ് ആയാണ് പണം നല്‍കിയതെന്ന് സ്ത്രീ പറയുന്നു. പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ക്കിടയില്‍ ഒടുവില്‍, ഡ്രൈവർ ആ സ്ത്രീയുടെ ബാഗ് വിട്ടുനല്‍കുന്നു. എന്നാല്‍ അവിടെയും തർക്കം അവസാനിക്കുന്നില്ല. ചുറ്റുമുള്ളവരോട് തർക്കിക്കുന്ന സ്ത്രീ, അസഭ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നു.
തർക്കം കൂടുതല്‍ രൂക്ഷമാവുകയും പെട്ടെന്ന് കാബ് ഡ്രൈവർ ആ സ്ത്രീയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്യുന്നു. ഇതിന് പ്രതികരണമായി, സ്ത്രീ ഡ്രൈവറുടെ ഷർട്ടില്‍ പിടിച്ച് ഫോണ്‍ തിരികെ നല്‍കാൻ ആവശ്യപ്പെടുന്നു. പോലീസ് എത്തിയതിന് ശേഷം മാത്രമേ ഫോണ്‍ തിരികെ നല്‍കൂ എന്ന് ഡ്രൈവർ ശഠിക്കുന്നു. അവസ്ഥ കൂടുതല്‍ വഷളാകുന്നതിനിടയില്‍, ഡ്രൈവർ ഓടുന്നതും പിന്നാലെ സ്ത്രീയും ഓടുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

















