പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ പൊലീസുകാരൻ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകർത്തിയത്. ദൃശ്യങ്ങള്‍ പൊലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കിയതോടെ പരാതി നല്‍കുകയായിരുന്നു.
നേരത്തെ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു. കടമേരി സ്വദേശി സുരേഷിനെ കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
ആദ്യം വാട്സാപ്പിലൂടെ മെസേജ് വന്നപ്പോള്‍ ആവർത്തിക്കരുതെന്ന് വീട്ടമ്മ പലതവണ താക്കീത് ചെയ്തു. എന്നാല്‍ ഇത് കാര്യമാക്കാതെ സുരേഷ് തുടരെത്തുടരെ സന്ദേശങ്ങളയച്ചു. പിന്നീട് ഇക്കാര്യം വീട്ടമ്മ ഭർത്താവിനോട് പറഞ്ഞു. തുടർന്ന് സന്ദേശമയക്കരുതെന്ന് ഭർത്താവും പലതവണ പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ സുരേഷ് പിന്തിരിയാൻ തയാറായില്ല. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയും ഇയാള്‍ സന്ദേശം അയച്ചുതുടങ്ങി.
നിരന്തര ശല്യമായതോടെ പൊലീസില്‍ പരാതി നല്‍കാൻ ദമ്ബതികള്‍ തീരുമാനിക്കുകയായിരുന്നു. സുരേഷിനെതിരെ നാദാപുരം പൊലീസിന് വീട്ടമ്മ പരാതി നല്‍കി. തുടർന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും സസ്പെൻഷനിലായതും. വകുപ്പുതല നടപടിക്ക് പുറമേ പൊലീസ് നടപടിയും ഉണ്ടാകുമെന്നാണ് വിവരം.

















