ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ മർദിച്ച അമ്മയും മകളും അറസ്റ്റില്‍. കൊല്ലം കരുകോണ്‍ സ്വദേശികളായ സൻസ, മകള്‍ നജുമ എന്നിവരാണ് പൊലീസിനെ മർദിച്ചത്. ഇരുവരെയും പൊലീസ് പിടികൂടി. അറസ്റ്റിനിടെ വിഷം കഴിച്ച പ്രതികള്‍ ആശുപത്രിയിലാണ്.
ഇരുവരും വീട്ടില്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.നിരവധി കഞ്ചാവ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അഞ്ചല്‍ കരുകോണ്‍ സ്വദേശി ഷാഹിദയുടെ മകളും കൊച്ചുമകളുമാണ് പിടിയിലായവർ. ഇവരുടെ വീട്ടില്‍ വീണ്ടും കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും വനിതാ പൊലീസും അടങ്ങിയ സംഘം പരിശോധനയ്ക്കെത്തിയത്.
ഈ സമയം ഷാഹിദയുടെ മകള്‍ സൻസയും കൊച്ചുമകള്‍ നജുമയും ചേർന്ന് പൊലീസിനെ തടയുകയും മർദിക്കുകയും ചെയ്തു.ഡാൻസാഫ് എസ്‌ഐ ബാലാജി, സിവില്‍ പൊലീസ് ഓഫീസർ ആദർശ്, വനിതാ പൊലീസ് നിഷ എന്നിവർക്കാണ് മർദനമേറ്റത്. പിന്നാലെ സൻസയും, നജുമയും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും 60ഗ്രാം കഞ്ചാവും ഒരു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

















