വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം. അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 11 പേരും മലയാളികളാണ് പൊലീസ് പറഞ്ഞു.
പോലീസിന്റെ ഡാൻസാഫ് സംഘമാണ് വൈറ്റിലയിലെ ഫോർസ്റ്റാർ ഹോട്ടലായ ‘ആർട്ടിക്കി’ല്‍ ആദ്യം പരിശോധനയ്ക്കെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പോലീസിന്റെയും ഡാൻസാഫിന്റെയും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് സംശയത്തെ തുടർന്ന് വൈറ്റിലയിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവർത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്.
സൗത്ത് എസിപിയുടെ നേതൃത്വലായിരുന്നു പരിശോധന. രണ്ടുമണിക്കൂറിലേറെ നേരം പരിശോധന നീണ്ടു. കൊച്ചിയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പരിശോധന.

















