മകളും മരുമകനും ചേർന്ന് വീട്ടില്‍ നിന്നും തന്നെയും ഭാര്യയേയും തല്ലി പുറത്താക്കിയെന്ന പരാതിയുമായി പ്രവാസി.ആലുവ മാറമ്ബള്ളി സ്വദേശി അബുബക്കറാണ് താൻ കഷ്ടപ്പെട്ട് നിർമ്മിച്ച വീട്ടില്‍ നിന്നും മകളും മരുമകനും അടിച്ചിറക്കിയെന്ന പരാതി നല്‍കിയിരിക്കുന്നത്.തടിയിറ്റപറമ്ബ് പൊലീസിലാണ് അബുബക്കറും ഭാര്യയും പരാതി നല്‍കിയത്.
മാറമ്ബള്ളി മഞ്ഞയില്‍ വീട്ടില്‍ അബുബക്കർ ഭാര്യ സൗജത്ത് എന്നിവരെ അബുബക്കറിന്റെ മകളും മരുമകനും ചേർന്ന് അടിച്ചിറക്കിയെന്നാണ് പരാതി. 18 വർഷത്തോളമായി വിദേശത്തായിരുന്നു അബുബക്കർ. അവിചെ നിന്നും സമ്ബാദിച്ച പണം കൊണ്ട് നിർമ്മിച്ച വീട്ടില്‍ നിന്നാണ് ഇദ്ദേഹവും ഭാര്യയും ഇപ്പോള്‍ പുറത്താക്കപ്പെട്ടത്.
ഭാര്യ മരിച്ചതിന് ശേഷം അബൂബക്കർ കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ രണ്ടാമത് വിവാഹിതനായി. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്ന മകളും മരുമകനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തല്ലി പുറത്താക്കിയെന്നുമാണ് പരാതി.
വിദേശത്തെ ജോലി കൊണ്ട് താൻ സമ്ബാദിച്ച വീട്ടില്‍ നിന്നാണ് മകളും മരുമകനും ഇറക്കിവിട്ടതെന്നാണ് ഇരുവരും പറയുന്നത്. അബൂബക്കറും ഭാര്യയും നിലവില്‍ ആശുപത്രിയിലാണ്. ഇരുവരുടെയും പരാതി കിട്ടിയതായി തടിയിറ്റപറമ്ബ് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ മകളോടും മരുമകനോടും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

















