ജ്യൂസില്‍ മദ്യം കലർത്തി നല്‍കി യുവതിയുടെ നഗ്ന ഫോട്ടോയെടുത്തെന്ന പരാതിയില്‍ വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിൻ (26) ചന്തേര പൊലീസിന്റെ പിടിയിലായി. പടന്നയിലെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന ഭർതൃമതിയുടെ പരാതിയിലാണ് അറസ്റ്റ്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കരിപ്പൂരില്‍ വച്ചാണ് ഈയാളെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസം വീട്ടില്‍ യുവതിയുടെ കൂടെ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ്ജ്യൂസില്‍ മദ്യം കലർത്തി നല്‍കി നഗ്ന ഫോട്ടോ എടുത്തത്. ഫോട്ടോ ഭർത്താവിനും മകള്‍ക്കും നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ യുവതി ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കരിപ്പൂർ വിമാനതാവളത്തില്‍ എമിറേറ്റ്സ് വിഭാഗം തടഞ്ഞുവച്ച് ചന്തേര പൊലീസിനെ അറിയിച്ചു. പിന്നാലെ പ്രബേഷൻ എസ്.ഐ മുഹമ്മദ് മെഹ്സിനും സംഘവും വിമാനതാവളത്തില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഹോസ്ദുർഗ് കോടതിയില്‍ ഈയാളെ ഹാജരാക്കുകയായിരുന്നു. കോടതി ഈയാളെ റിമാൻഡ് ചെയ്തു.

















