കളമശേരിയിൽ 23കാരിയെ ആക്രമിച്ച് മൊബൈല് ഫോണും സ്വര്ണവും കവർന്ന് കേസിൽ പ്രതിക്കായി അന്വേഷണം ഊര്ജിതമാക്കി പോലീസ്. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചു അന്വേഷണം നടത്തുകയാണ് പൊലീസ്.എച്ച്‌എംടി ജംഗ്ഷന് മുതല് യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്.
എച്ച്‌എംടി ജംഗ്ഷന് മുതല്തന്നെ പ്രതി യുവതിയെ പിന്തുടര്ന്നിരുന്നു എന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഐഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അവസാന ലൊക്കേഷന് കേന്ദ്രീകരിച്ച് സൈബര് സെല്ലും അന്വേഷണം നടത്തുന്നുണ്ട്.ആക്രമണത്തിന് ഇരയായ കണ്ണൂര് പാപ്പിനിശേരി സ്വദേശിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
കളമശേരി എച്ച്‌എംടി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത്.റെയില്വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില് മുണ്ടിട്ടു മൂടി, റെയില്വേ തൂണില് തലയിടിപ്പിച്ച ശേഷം മുക്കാല് പവന്റെ മാലയും സ്വര്ണ കമ്മലും ഐഫോണും കവര്ന്നു. തൃക്കാക്കര നോര്ത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്വേ മേല്പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി അടുത്തു സഹപ്രവര്ത്തകര് താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും അക്രമത്തിന് ഇരയായതിന്റെ നടുക്കത്തിലാണ് യുവതി.

















