കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂർ ഹാജിയുടെ കൊലപാതകത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‍മയിലെ എം സി അബ്ദുല്‍ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി മൃതദേഹം സംസ്കരിച്ചിരുന്നു. തുടർന്ന് വീട്ടില്‍ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കള്‍ മനസിലാക്കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്.
സ്വർണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിൻ്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തി. 596 പവൻ സ്വർണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം നടത്തിയത്. എന്നാല്‍ ഈ സ്വർണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം നടത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇത് സ്വാഭാവിക മരണമെന്നാണ് ഭാര്യയും മക്കളും ബന്ധുക്കളും കരുതിയത്. എന്നാല്‍ സംസ്കാരം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ഭാര്യയും ബന്ധുക്കളും മനസിലാക്കിയത്.
മരണത്തില്‍ സംശയം തോന്നിയ അബ്ദുല്‍ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മന്ത്രാവാദം നടത്തി വരുന്ന യുവതിക്കെതിരെ നാട്ടുകാരും കര്‍മ്മസമിതിയും ആരോപണം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. യുവതിയുമായി ബന്ധമുള്ള ചിലരുടെ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയതാണ് പൊലീസിന് കൂടുതല്‍ സംശയത്തിന് ഇടവരുത്തിയത്. അടുത്ത ബന്ധത്തിലുള്ള സ്ത്രീകളുടെ പക്കല്‍ നിന്നുമാണ് 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അബ്ദുള്‍ ഗഫൂർ വാങ്ങിയത്. മൂന്ന് കോടി രൂപയോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മന്ത്രവാദത്തിന്റെ പേരില്‍ സംഘം തട്ടിയെടുത്തത്.

















