സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. എഡിജിപി വിഷയത്തിലും മുഖ്യമന്ത്രിയുടെ പിആർ അഭിമുഖത്തിനും എതിരെയാണ് വിമർശനമുണ്ടായത്. സംസ്ഥാന സമിതിയില്‍ പിആർ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. പിആർ സംബന്ധിച്ച എല്ലാ ചോദ്യത്തിനും പിആർ ഇല്ല എന്ന ഒറ്റ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
അഭിമുഖത്തിനായി ദേവകുമാറിന്‍റെ മകൻ നിരന്തരം സമീപിച്ചു.അഭിമുഖത്തിനു വന്ന ആള്‍ ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണ്. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിലെ നൽകിയ വിവാദ അഭിമുഖത്തെ ചൊല്ലി ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശദീകരണമോ അദ്ദേഹത്തിൻറെ ഓഫീസിന്റെ വിശദീകരണമോ വിശ്വാസയോഗ്യമോ തൃപ്തികരമോ അല്ല താനും.
സിപിഎമ്മിനെ സംബന്ധിച്ച് സംഘപരിവാർ അജണ്ടയ്ക്ക് കൂട്ടുനിൽക്കുന്നു എന്ന ആരോപണം ദേശീയതലത്തിൽ തന്നെ അവർക്ക് വലിയ തിരിച്ചടിയാകും. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ചർച്ചകൾ തന്നെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടത്. താൻ പറഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇത് വന്നതിന്റെ പേരിൽ ഒരു അന്വേഷണം പ്രഖ്യാപിക്കാനോ, ഇത്തരം ഒരു പരാമർശം തൻറെ പേരിൽ പത്രത്തിൽ വന്നതിനെതിരെ കേസെടുക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നതും കൊണ്ടുതന്നെ പിണറായിക്ക് വിഷയത്തിൽ മനസ്സറിവുണ്ട് എന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

















