മാസപ്പടി കേസില്‍ വീണ വിജയനെ പ്രതിരോധത്തിലാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതല്‍ നിർണ്ണായക തെളിവുകള്‍ പുറത്ത്.സിഎംആർഎല്ലിന് നല്‍കാത്ത ഐ.ടി സേവനങ്ങളുടെ പേരില്‍ വ്യാജ ഇൻവോയ്സുകളും കരാറുകളും നിർമ്മിച്ചത് വീണയുടെ ഐഫോണില്‍ നിന്നാണെന്ന് ഇ.ഡി കണ്ടെത്തി. കർത്തയുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ ഭൂരിഭാഗവും ഈ ഫോണ്‍ വഴിയാണ് അയച്ചിരിക്കുന്നത്.
കമ്പനികള്‍ തമ്മില്‍ ഐ.ടി സേവനങ്ങളെക്കുറിച്ചല്ല, മറിച്ച് പണമിടപാടുകളെക്കുറിച്ച് മാത്രമാണ് ചർച്ചകള്‍ നടന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.എക്‌സാലോജിക് കമ്പനിയെ ഒഴിവാക്കിയപ്പോള്‍ സിഎംആർഎല്ലിന് വലിയ സാമ്പത്തിക നേട്ടമുണ്ടായതായും ഇ.ഡി നിരീക്ഷിക്കുന്നു. ഇതിനുപുറമേ വീണ വിജയന്റെ പേരില്‍ ‘ലേക്കർ ഇന്ത്യ കോർപ്പറേഷൻ’ എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തലുണ്ട്.
കോഴിക്കോട് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കമ്പനിയില്‍ വീണ പങ്കാളിയാണ്. പിണറായി വിജയന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിയ്ക്ക് ലഭിച്ചത്. പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ മാസപ്പടി കേസില്‍ വീണ വിജയനെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തമാകുകയാണ്.
















