പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ പിണറായിയിലെ വസ്തുവിവരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചു. കരിമണല്‍ ഖനന കമ്പനിയായ സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകളിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥ സംഘമാണ് അന്വേഷണത്തിനെത്തിയത്.ഇന്നലെ രാവിലെയായിരുന്നു പരിശോധന. കാലത്ത് 10.30 ന് എത്തി, ഭൂമിയുടെ ആധാരവിവരങ്ങളും മറ്റും വില്ലേജ് ഓഫീസറുടെ സഹായത്തോടെ പരിശോധിച്ചറിഞ്ഞു. 80 സെൻറ് വസ്തുവും വീടിനു സമീപത്തുള്ള വസ്തുവകകളും സംബന്ധിച്ച കാര്യങ്ങള്‍ നേരിട്ട് അറിയുകയായിരുന്നു ഉദ്ദേശ്യം. ഭൂമിയുടെ നികുതി രേഖകള്‍ ഇ ഡി ഉദ്യോഗസ്ഥർ കൊണ്ടുപോയി.
മാസപ്പടി കേസ് എന്നും അറിയപ്പെടുന്ന കള്ളപ്പണക്കേസില്‍ രണ്ടു തവണ വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യാനുള്ള സാധ്യതകള്‍ക്കിടയിലാണ്കണ്ണൂർ പിണറായിയിലെ ഭൂമി പരിശോധന.വീണയുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോഗസ്ഥർ നേരത്തേ പരിശോധിച്ചിരുന്നു.വീണയുടെ എക്‌സാലോജിക് കമ്പനിക്കെന്ന പേരില്‍ നേടിയ ‘സേവനം നല്‍കാതെ വാങ്ങിയ വേതന’ത്തിന്റെ കണക്കുകളില്‍ കൃത്യത ഇല്ല എന്ന് കണ്ടെത്തിയാണ് ഇഡി അന്വേഷണവും ചോദ്യം ചെയ്യലുമുണ്ടായത്. വീണ നല്‍കിയ വിവരങ്ങളും ലോക്കറില്‍നിന്ന് ലഭിച്ച രേഖകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.
വീണയ്‌ക്ക് കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങള്‍ക്കു പുറമേ വിദേശത്തും സാമ്പത്തിക നിക്ഷേപവും സ്വത്തുക്കളും ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇത് വീണാ വിജയൻ, പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ വഴിവിട്ട് സമ്പാദിച്ചതാണെന്ന് നിഗമനത്തിലാണ് അന്വേഷണ ഏജൻസി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അവിടെനിന്ന് ലഭിച്ച വിവരങ്ങളും വീണയുടെ വിവിധ സ്ഥലങ്ങളിലെ സ്വത്ത്-സാമ്പത്തിക ഇടപാടുകളും ടൂറിസം മേഖലയിലെയും നിർമ്മാണക്കരാറുകാർ മേഖലയിലെയും ചില കമ്പനികളും വ്യക്തികളും കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളിലേക്ക് ഇഡിയെ നയിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
















