സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു.
വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു.വീണയുടെ ആവശ്യപ്രകാരമാണ് ഇ ഡി ചോദ്യം ചെയ്യല്‍ നേരത്തെയാക്കിയത്. തിങ്കളാഴ്ച എത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ച വീണ, നേരത്തെ ഹാജരാകാന്‍ സാധിക്കുമോ എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകുവാനായി ഇ ഡി അനുമതി നല്‍കിയത്.എസ്‌എഫ്‌ഐഒയില്‍ നിന്നുള്ള രേഖകള്‍ അടക്കം ഇ ഡിക്ക് ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണാകമാകും.
ഈ രേഖകള്‍ ഉള്‍പ്പടെ പരിശോധിച്ച് വിശദമായ ചോദ്യം ചെയ്യല്‍ നടത്താനാണ് ഇ ഡി തീരുമാനിച്ചിരിക്കുന്നതും. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതില്‍ വ്യക്തത വരുത്താനും നീക്കമുണ്ട്.എസ്‌എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകള്‍ ഇന്നലെ ഇഡിക്ക് ലഭിച്ചിരുന്നു. സിഎംആര്‍എല്ലുമായി വീണയും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകള്‍, വീണയുടെ വിശദമായ മൊഴിപ്പകര്‍പ്പ്, ഐടി റിട്ടേണ്‍സ് അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.
ജൂണ്‍ 17നായിരുന്നു വീണയുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍. കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് തന്നെ നടന്ന ചോദ്യം ചെയ്യല്‍ 9 മണിക്കൂറോളം നീണ്ടു. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരുന്നത്.ചോദ്യം ചെയ്യലിന് പിന്നാലെ വീണയുടെ എച്ച്‌ഡിഎഫ്‌സി ബാങ്കിലെ ലോക്കര്‍ ഇഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചിരുന്നു. നേരത്തെ ഈ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു വീണയെ ബാങ്കില്‍ വിളിച്ചുവരുത്തിയുള്ള പരിശോധന. ഇതിന് പിന്നാലെ രണ്ടാംവട്ടം ചോദ്യം ചെയ്യലിനായി ജൂണ്‍ 29ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണയ്ക്ക് സമന്‍സ് അയക്കുകയായിരുന്നു.
















