കെഎസ്‌ആർടിസിയില്‍ എംപാനല്‍ (ബദല്‍) ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത് മുടങ്ങിയതായി പരാതി.സാധാരണ നിലയില്‍ രണ്ട് ഘട്ടങ്ങളായാണ് ജീവനക്കാർക്ക് ശമ്പളം നല്‍കിവരാറുള്ളത്. ആദ്യത്തെ 15 ദിവസത്തെ ശമ്പളം മാസത്തിലെ 20-ാം തീയതിയും, ബാക്കി 15 ദിവസത്തെ തുക തൊട്ടടുത്ത മാസം പത്തിനുള്ളിലുമാണ് വിതരണം ചെയ്യാറുള്ളത്.
എന്നാല്‍, കഴിഞ്ഞ മാസത്തെ രണ്ടാം ഘട്ട (15 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ) ശമ്പളത്തിന്റെ പകുതി മാത്രമാണ് ഈ മാസം ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത്. വെറും 7 ദിവസത്തെ ശമ്പളം മാത്രം ലഭിച്ചതോടെ തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.
കെഎസ്‌ആർടിസിയില്‍ ഡ്രൈവർമാരും കണ്ടക്ടർമാരും ഉള്‍പ്പെടെ മൂവായിരത്തോളം എംപാനല്‍ ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യയാത്ര’ പദ്ധതി മൂലമുണ്ടായ സാമ്പത്തിക ബാധ്യതയാണോ ശമ്പളം മുടങ്ങാൻ കാരണമായതെന്ന ആശങ്കയും ജീവനക്കാർ പങ്കുവെക്കുന്നുണ്ട്.
എന്നാല്‍, നിലവിലെ ശമ്പള പ്രതിസന്ധിക്ക് പ്രിയദർശിനി പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്ന് കെഎസ്‌ആർടിസി എംഡി അറിയിച്ചു. വരും ആഴ്ചയില്‍ തന്നെ ജീവനക്കാരുടെ ബാക്കി ശമ്പള തുക പൂർണ്ണമായി വിതരണം ചെയ്യുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

















