സ്ത്രീകള്‍ക്കായി സംസ്ഥാൻ സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ ആരംഭിക്കും. രാവിലെ 8.30-ന് മുഖ്യമന്ത്രി വി. ഡി സതീശനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഉദ്ഘാടന ശേഷം ഒൻപത് മണി മുതലേ സൗജന്യ യാത്ര ലഭ്യമാകൂ. അതിനാല്‍ 9 മണിക്ക് മുൻപായി ബസ്സില്‍ കയറുന്ന യാത്രക്കാർക്ക് ആനുകൂല്യം ലഭിക്കില്ലെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു.
സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം. നിങ്ങളുടെ കൂടെ 5 മുതല്‍11 വയസ്സ് വരെ ഉള്ള ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവർക്ക് പണം നല്‍കിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം. പുരുഷന്മാർ കൂടെ ഉണ്ടെങ്കില്‍ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം.
പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കില്‍ കൂടെ വനിതകള്‍ ഉണ്ടെങ്കില്‍ ആ കാര്യം ടിക്കറ്റ് മെഷീനില്‍ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക. സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് നിലവില്‍ ഓർഡിനറിയില്‍ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്. സ്ത്രീകള്‍ക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകള്‍ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും കെഎസ്‌ആർടിസി അറിയിച്ചു.

















