കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച് മഹിളമോർച്ച പ്രവർത്തകർ. ഓര്‍ഡിനറി ബസില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബസ് സ്റ്റാൻഡില്‍ പ്രതിഷേധിച്ച ശേഷം ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഫ്രീ ടിക്കറ്റ് ചോദിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് പറഞ്ഞതെന്നും ഭരണം കിട്ടിയപ്പോള്‍ എന്താണ് വാക്ക് പാലിക്കാത്തതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്നും ബസ് കണ്ടക്ടായ വനിതയോട് ഫ്രീ ടിക്കറ്റ് ചോദിച്ച് കൊണ്ട് മഹിള മോര്‍ച്ച പ്രവര്‍ത്തക പറഞ്ഞു.
പ്രതിഷേധം തുടര്‍ന്നതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. വെറുതെ സമയം കളയരുതെന്നും ബസിന് അകത്തല്ല പ്രതിഷേധം നടത്തേണ്ടതെന്നും യാത്രക്കാര്‍ പറഞ്ഞു. പ്രതിഷേധം ഓഫീസില്‍ പോയി നടത്തൂ എന്നും മറ്റ് യാത്രക്കാരുടെ സമയം കളയരുതെന്നും യാത്രക്കാർ പറഞ്ഞു. ഭരണം കിട്ടിക്കഴിഞ്ഞ് വഞ്ചിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് മഹിളാ മോര്‍ച്ച പ്രവര്‍ത്തക വീണ്ടും പ്രതിഷേധം തുടര്‍ന്നു.
യാത്രക്കാര്‍ കൂടുതല്‍ ബഹളം വച്ചതോടെ ഒരു മഹിളാ മോര്‍ച്ച പ്രവർത്തക ഞങ്ങള്‍ ബസില്‍ യാത്ര ചെയ്യാൻ വേണ്ടിയാണെന്ന് വിശദീകരിക്കാൻ നോക്കി. ബസ് വൈകിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇതോടെ വണ്ടി തടഞ്ഞില്ലെന്നായി ബിജെപി പ്രവര്‍ത്തകരുടെ വാദം. വണ്ടിക്കുള്ളില്‍ പ്രതിഷേധം നടക്കുമ്പോ എങ്ങനെ വണ്ടിയെടുക്കുമെന്നായി യാത്രക്കാരുടെ മറുചോദ്യം. സൗജന്യ യാത്രയ്ക്ക് വേണ്ടി ബസില്‍ കയറിയന്നേയുള്ളുവെന്നും വണ്ടി തടഞ്ഞിട്ടില്ലെന്നും വിശദീകരിച്ച മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

















