മുൻ ആർഎസ്‌എസ് പ്രവർത്തകന്റെ മരണാനന്തര ചടങ്ങുകള്‍ സയ്യിദ് ഓള്‍ഡേജ് ഓർഫനേജ് അധികൃതരെ ഏല്‍പ്പിച്ചുകൊണ്ട് സഹോദരി നല്‍കിയ സമ്മതപത്രം പുറത്ത്.നാരായണൻ രോഗബാധിതനായപ്പോള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും സാമ്പത്തിക പ്രയാസം മൂലം പരിചരിക്കാൻ തയ്യാറാവാത്തതിനാല്‍ മഞ്ചേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് ഓള്‍ഡേജ് ഓർഫനേജ് അധികൃതരാണ് നടത്തിവന്നിരുന്നത് എന്ന് മഞ്ചേശ്വരം എസ്‌എച്ച്‌ഒ ഒപ്പിട്ട നിരാക്ഷേപ പത്രത്തില്‍ പറയുന്നുണ്ട്.
മരണശേഷം അന്ത്യകർമങ്ങള്‍ക്ക് ബന്ധുക്കള്‍ക്ക് സാമ്പത്തിക ശേഷിയില്ലെന്ന് നാരായണന്റെ സഹോദരി കമല അറിയിച്ചതിനാല്‍ മരണാനന്തര ചടങ്ങുകള്‍ക്കായി ഓർഫനേജ് അധികൃതർക്ക് കൈമാറിയെന്നും നിരാക്ഷേപ പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കാസർകോട് ജില്ലാ പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിലായിരുന്നു നാരായണന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇത് വലിയ വാർത്തയായതോടെ സേവാഭാരതിയാണ് നാരായണന്റെ അന്ത്യകർമങ്ങള്‍ നടത്തിയത് എന്ന അവകാശവാദവുമായി സംഘ്പരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
നാരായണന്റെ അന്ത്യകർമങ്ങള്‍ നടത്തിയതിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാത്തത് തെറ്റായിപ്പോയി എന്ന രീതിയിലായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘപ്രവർത്തകർ പ്രശസ്തി ആഗ്രഹിക്കാത്തവരാണെന്നും അതുകൊണ്ടാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിടാത്തത് എന്നുമായിരുന്നു ശശികലയുടെ വാദം. ഇതിനെ അനുകൂലിച്ചും ഇർഫാനയെ അധിക്ഷേപിച്ചും നിരവധിപേർ കമന്റ് ബോക്‌സില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നാരായണന്റെ സഹോദരി നല്‍കിയ സമ്മതപത്രം പുറത്തുവന്നതോടെ ശശികല അടക്കമുള്ള സംഘ്പരിവാർ നേതാക്കളുടെ പ്രചാരണം പൂർണമായും തെറ്റാണെന്ന് തെളിയുകയാണ്.

















