വധശ്രമകേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ സുഗതൻ പിടിയില്‍. വാഴോട്ടുകോണം വാർഡ് കൗണ്‍സിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സുഗതനെ പിടികൂടുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു. തൊട്ടുപിന്നാലെയാണ് എസ്‌എച്ച്‌ഒ വിപിൻ ആകാശത്തേക്ക് വെടിവെച്ചത്.
സുഗതൻ നേരത്തെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. സുഗതന്റെ സ്ഥാനാർത്ഥിത്വം വിവാദവും ചർച്ചയുമായിരുന്നു.ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു സുഗതൻ. ഹൈക്കോടതി സുഗതന് മുൻകൂർ ജാമ്യം നിഷേധിക്കുകയും ഏഴാം തീയതിക്ക് മുൻപ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സുഗതൻ ഹാജരായില്ല. ഇന്ന് കൌണ്‍സിലര്‍ വാഴോട്ടുകോണത്ത് എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. വട്ടിയൂര്‍ക്കാവ് എസ്‌എച്ച്‌ഒയും സംഘവും സുഗതനെ പിടിക്കാനായി എത്തിയപ്പോള്‍ അനുയായികള്‍ പൊലീസിനെ വളഞ്ഞു.പ്രതിയെ പിടിക്കുന്നതിനിടെ പൊലീസുകാര്‍ക്ക് രക്ഷപ്പെടാനായി സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചതിന് ശേഷമാണ് കൌണ്‍സിലറെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

















