മലപ്പുറം തേഞ്ഞിപ്പാലത്ത് വീട്ടില്‍ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഹബീബ് (32) ആണ് പിടിയിലായത്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇക്കഴിഞ്ഞ ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസുമായി ബന്ധപ്പെട്ട് ചേലമ്പ്ര സ്വദേശി ജാസിർ(31) എന്ന പുള്ളി ജാസിറിനെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ജാസിറിൻ്റെ വീട്ടില്‍ നിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ജാസിറിൻ്റെ പിതാവ് അസീസ് (53) മാതാവ് കമറുന്നീസ (50) എന്നിവരേയും ജാസിറിൻ്റെ സുഹൃത്ത് യൂണിവേഴ്സിറ്റി സ്വദേശി സ്വദേശി സലാവുദ്ദീൻ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡാൻസാഫ് സംഘവും തേഞ്ഞിപ്പാലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും 21 ലക്ഷത്തോളം രൂപയും 5 ഇലക്ടിക് ത്രാസ്സുകളും, വാക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും പിടികൂടിയിരുന്നു.
ലഹരി മരുന്ന് പിടികൂടിയതിനെ തുടർന്ന് ജാസിർ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘം ഒളിവില്‍ പോവുകയായിരുന്നു. ഇന്ന് പുലർച്ചെ ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും വീട്ടില്‍ എത്തിയ ഹബീബിനെ പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പാലം ഇൻസ്പെക്ടർ ശ്രീജിത്ത് സബ് ഇൻസ്പക്ടർ സെയ്ഫുള്ള എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് ടീമും തേഞ്ഞിപ്പാലം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

















