ശീയപാത 66-ലൂടെ കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് വണ്ടി വിട്ടതാണ് നമ്മടെ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്.തൊണ്ടയാട് കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് ഡ്രൈവർ സാർ ആ സത്യം തിരിച്ചറിഞ്ഞത്-ഫാസ്റ്റാഗില്‍ ചില്ലിക്കാശില്ല! സാധാരണക്കാരാണെങ്കില്‍ ഫോണെടുത്ത് യുപിഐ വഴി പണമടയ്ക്കും. എന്നാല്‍ കെഎസ്‌ആർടിസിയില്‍ അതിന് വകുപ്പില്ല.
ഡ്രൈവർ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് ടോള്‍ നല്‍കിയാല്‍ ആ തുക തിരികെ നല്‍കാൻ കോർപ്പറേഷനില്‍ നിയമമില്ലത്രേ. ഫാസ്റ്റ്ടാഗില്‍ പണമില്ലാത്തതിനാല്‍ ഡ്രൈവർ യുപിഐ വഴി പണമടച്ചാല്‍ തുക റീ ഇംബേഴ്സ് ചെയ്യാൻ വകുപ്പില്ല. ഒരു വശത്തേക്ക് ടോള്‍ ചാർജ് 445 രൂപയാണ്, ഫാസ്റ്റാഗ് ഇല്ലെങ്കില്‍ അത് 556.25 രൂപയാകും. ഇത്രയും തുക സ്വന്തം പോക്കറ്റില്‍ നിന്ന് പോകാതിരിക്കാൻ ഡ്രൈവർ പിന്നെ ഒന്നും നോക്കിയില്ല; വണ്ടി അങ്ങട് തിരിച്ചു!
മധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്ററോളം തിരഞ്ഞോടിയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ സ്ളോ ട്രാക്കിലേക്ക് മാറ്റുകയും ചെയ്തു. കോഴിക്കോടൻ കിച്ചണ്‍സിന്റെ സമീപത്തുള്ള എക്സിറ്റില്‍ വെച്ച് സർവീസ് റോഡിലേക്ക് പ്രവേശിച്ച ബസ് യാത്ര തുടർന്നു. സർവീസ് റോഡിലേക്ക് കയറുന്നതിനിടെ ഗതാഗതക്കുരുക്കുണ്ടാക്കുന്നതും തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതിന്റെയും സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

















