തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. മകനെയും അച്ഛനെയും നടു റോഡില്‍ വച്ച് തല്ലിചതയ്‌ക്കുകയായിരുന്നു.ബിഎസ്‌എൻഎല്‍ ഉദ്യോഗസ്ഥൻ രാജേഷിനും മകൻ അഭിനവിനുമാണ് മർദ്ദനമേറ്റത്. തകരപ്പറമ്പ് കുട്ടൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാത്രി എട്ടര മണിയോടെയായിരുന്നു ആക്രമണം. പ്ലസ് ടു വിദ്യാർത്ഥിയായ അഭിനവിനെ നിലത്തിട്ട് ചവിട്ടികൂട്ടി.
തിരുവനന്തപുരം നഗരത്തിലെ കൈതമുക്കിന് സമീപം വച്ചായിരുന്നു ആക്രമണം. അഭിനവിന്റെ തോള്ളെല്ലിനും കൈക്കും പരിക്കേറ്റു. രാജേഷിന്റെ കൈക്ക് പൊട്ടലുണ്ട്. ട്യൂഷൻ കഴിഞ്ഞ് അഭിനവിനെ തിരിച്ചു വിളിക്കാനായി പോയതായിരുന്നു അച്ഛൻ രാജേഷ്.
തിരികെ വരുമ്പോള്‍ റോഡിന് നടുക്ക് പാർക്ക് ചെയ്തിരുന്ന വാഹനം മാറ്റാനായി രാജേഷ് ഹോണ്‍ മുഴക്കിയതാണ് മർദ്ദന കാരണം. ഗുണ്ടയെ ഭയന്ന് ആരും ഇവരെ രക്ഷിക്കാനായി എത്തിയില്ല.വീട്ടിലെത്തിയപ്പോള്‍ വഞ്ചിയൂർ പോലീസ് വിളിച്ച് മർദ്ദനത്തില്‍ പരാതിയുണ്ടോയെന്ന് ചോദിച്ചുവെന്നും ഇവർ പറയുന്നു.

















