പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്കെല്ലാം കൂട്ടപ്പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോള്‍ അനുവദിച്ചത്.എല്‍ഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് പരോള്‍ അനുവദിക്കുകയായിരുന്നു. 20 ദിവസത്തേക്ക് പരോള്‍ ലഭിച്ച ഇവരെല്ലാം നിലവില്‍ കാസർകോട് ജില്ലയിലുണ്ട്.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ സിപിഎം പ്രവർത്തകർക്ക് സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ക്ക് തുടർച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളും കോണ്‍ഗ്രസ് നേതൃത്വവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എല്‍ഡിഎഫ് സർക്കാർ തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെന്നും, കൊടുംകുറ്റവാളികളെ സംരക്ഷിക്കാൻ പ്രത്യേക താല്പര്യം കാണിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. മുമ്പും ഈ കേസിലെ പ്രതികള്‍ക്ക് ഇത്തരത്തില്‍ പരോള്‍ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടർച്ചയായ പരോള്‍ അനുവദിക്കുന്നതിനെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇരകളുടെ കുടുംബങ്ങള്‍.

















