പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയവും ചർച്ചാവിഷയമാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം കൃത്യമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്.വോട്ടർമാരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനും, പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും, അടുത്ത ദേശീയ തിരഞ്ഞെടുപ്പിന് മുമ്പായി ചർച്ചകളുടെ ദിശ നിശ്ചയിക്കാനും ലക്ഷ്യമിട്ടുള്ള ബഹുമുഖ തന്ത്രമാണിത്.

ഈ നീക്കത്തിന്റെ കേന്ദ്രബിന്ദു സ്ത്രീ വോട്ടർമാരാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയില്‍ പുരുഷന്മാരേക്കാള്‍ കൃത്യമായി വോട്ട് രേഖപ്പെടുത്തുന്ന, നിർണായകമായ ഒരു വോട്ട് ബാങ്കായി സ്ത്രീകള്‍ മാറിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ക്ഷേമപദ്ധതികളിലൂടെയും നേതൃത്വത്തിലുള്ള വിശ്വാസത്തിലൂടെയും സ്ത്രീ വോട്ടർമാരാണ് പലപ്പോഴും ഭരണത്തുടർച്ച നിശ്ചയിക്കുന്നത്. വനിതാ സംവരണ ബില്ലിലൂടെ, തങ്ങള്‍ വെറും ക്ഷേമപദ്ധതികള്‍ നല്‍കുക മാത്രമല്ല, സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരികയാണെന്ന സന്ദേശമാണ് സർക്കാർ നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബില്ലിന്റെ യഥാർത്ഥ നടപ്പിലാക്കല്‍ 2029ലേക്ക് നീളുമെങ്കിലും അതിന്റെ രാഷ്ട്രീയ പ്രതിഫലനം ഉടനടി ഉണ്ടാകും. “എപ്പോള്‍ നടക്കും” എന്നതിനേക്കാള്‍ “ആര് ഇത് സാധ്യമാക്കി” എന്നതിനാണ് ഇവിടെ പ്രാധാന്യം. ഇത് ബിജെപിക്ക് ദീർഘകാലാടിസ്ഥാനത്തില്‍ ക്രെഡിറ്റ് നേടിക്കൊടുക്കുകയും ഹ്രസ്വകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

കുറച്ച്‌ വർഷങ്ങള്‍ക്ക് മുമ്പ് പാർലമെന്റില്‍ ഈ ബില്‍ പാസാക്കിയപ്പോള്‍, 2034ന് മുമ്പ് ഇത് നടപ്പിലാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം കേന്ദ്രത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സെൻസസിനും മണ്ഡല പുനർനിർണത്തിനും കാത്തുനില്‍ക്കാതെ വനിതാ സംവരണം വേഗത്തില്‍ നടപ്പിലാക്കാനുള്ള നീക്കത്തിലൂടെ കേന്ദ്രം ആ പരിഹാസത്തിന് മറുപടി നല്‍കിയിരിക്കുകയാണ്.

ഈ നീക്കം പ്രതിപക്ഷത്തെ ഒരു വലിയ ധർമ്മസങ്കടത്തിലാക്കി. പ്രാദേശിക പാർട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന് വനിതാ സംവരണത്തെ നേരിട്ട് എതിർക്കാൻ കഴിയില്ല. എന്നാല്‍ ഒബിസി ഉപസംവരണം ഇല്ലാത്തതിലും മണ്ഡല പുനർനിർണയവുമായി ഇതിനെ ബന്ധിപ്പിച്ചതിലും അവർക്ക് ആശങ്കയുണ്ട്. എതിർത്താല്‍ അവർ ‘സ്ത്രീവിരുദ്ധരായി’ മുദ്രകുത്തപ്പെടും, പിന്തുണച്ചാല്‍ അതിന്റെ പൂർണ്ണ ക്രെഡിറ്റ് ബിജെപിക്ക് ലഭിക്കുകയും ചെയ്യും.

പാർലമെന്റിലെ കടമ്പ കടക്കാൻ കഴിയുമോ?

പാർലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഈ ഭരണഘടനാ ഭേദഗതി പാസാക്കാൻ ബിജെപിക്ക് കഴിയുമോ എന്നത് വലിയൊരു ചോദ്യമാണ്. പ്രതിപക്ഷം ഇതിനോട് സഹകരിക്കാൻ സാധ്യത കുറവാണ്. എന്നാല്‍ ബില്‍ പാർലമെന്ററി കമ്മിറ്റിക്ക് വിട്ടാല്‍ പോലും, തങ്ങള്‍ സ്ത്രീകളുടെ പക്ഷത്താണെന്ന ശക്തമായ രാഷ്ട്രീയ സന്ദേശം വോട്ടർമാർക്ക് നല്‍കാൻ ബിജെപിക്ക് ഇതിനോടകം കഴിഞ്ഞു.

ഈ തന്ത്രത്തിന്റെ രണ്ടാമത്തെയും സങ്കീർണമായ വശം മണ്ഡല പുനർനിർണ‌മാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനർനിർണയിച്ചാല്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭയില്‍ കൂടുതല്‍ അധികാരം ലഭിക്കുമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഭയപ്പെടുന്നു. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിലൂടെ ശിക്ഷിക്കപ്പെടുകയാണോ എന്ന ആശങ്കയുണ്ട്.

ഇതിനെ മറികടക്കാൻ ലോക്സഭാ സീറ്റുകളുടെ എണ്ണം ഏകദേശം 850-ലേക്ക് ഉയർത്താനാണ് കേന്ദ്രത്തിന്റെ നിർദേശം. ഇതിലൂടെ ഒരു സംസ്ഥാനത്തിനും നിലവിലുള്ള സീറ്റുകള്‍ നഷ്ടപ്പെടില്ലെന്ന് സർക്കാർ വാദിക്കുന്നു.

കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം സീറ്റുകളുടെ വർധന ഇങ്ങനെ

  • തമിഴ്‌നാട്: 39-ല്‍ നിന്ന് 59.
  • കേരളം: 20-ല്‍ നിന്ന് 30.
  • കർണാടക: 28-ല്‍ നിന്ന് 42.
  • ആന്ധ്രാപ്രദേശ്: 25-ല്‍ നിന്ന് 37.
  • തെലങ്കാന: 17-ല്‍ നിന്ന് 25.
  • ഒഡീഷ: 21-ല്‍ നിന്ന് 31

എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകള്‍ വർധിക്കുന്നതിനാല്‍ ആർക്കും ആശങ്ക വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാല്‍ അധികാരം എന്നത് കേവലം സംഖ്യയല്ല, മറിച്ച്‌ മൊത്തത്തിലുള്ള സ്വാധീനമാണെന്ന് തമിഴ്‌നാട്ടിലെ ഡിഎംകെ വാദിക്കുന്നു. സീറ്റുകള്‍ വർധിച്ചാലും ലോക്സഭയിലെ ദക്ഷിണേന്ത്യയുടെ മൊത്തത്തിലുള്ള വിഹിതം കുറയുമെന്നും ഇത് ദേശീയ തീരുമാനങ്ങളിലെ തങ്ങളുടെ സ്വാധീനം കുറയ്ക്കുമെന്നുമാണ് അവരുടെ ഭയം.

ഇതിലൂടെ ഡിഎംകെ ഈ വിഷയത്തെ ‘കേന്ദ്രവും സംസ്ഥാനങ്ങളും’ തമ്മിലുള്ള ഫെഡറല്‍ പ്രശ്നമായി ഉയർത്തിക്കാട്ടുന്നു. വനിതാ ബില്ലിനെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചതിലൂടെ യഥാർത്ഥ നടപ്പിലാക്കല്‍ വൈകിപ്പിക്കുകയാണെന്നും അവർ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ പ്രാദേശിക വികാരം ഉണർത്താൻ ഇത് ഡിഎംകെയെ സഹായിക്കും.

പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ സ്ത്രീ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനാണ് ബിജെപി ശ്രമിക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ക്ഷേമപദ്ധതികള്‍ വഴി ബംഗാളില്‍ മമതക്കുള്ള സ്വാധീനത്തെ ദേശീയതലത്തിലുള്ള ഘടനാപരമായ പരിഷ്കാരം വഴി നേരിടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ചുരുക്കത്തില്‍, വനിതാ സംവരണവും മണ്ഡല പുനർനിർണയവും 2029-ന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. സങ്കീർണമായ ഈ പരിഷ്കാരങ്ങളെ ‘സ്ത്രീ ശാക്തീകരണം’, ‘വിപുലമായ പാർലമെന്റ്’ എന്നിങ്ങനെയുള്ള ലളിതമായ മുദ്രാവാക്യങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ ബിജെപിക്ക് കഴിയുന്നു. ഇതിനെ ഭരണഘടനാപരമായ വാദങ്ങള്‍ കൊണ്ട് നേരിടാൻ ശ്രമിക്കുന്ന പ്രതിപക്ഷം പലപ്പോഴും പ്രതിരോധത്തിലാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ വിഷയങ്ങള്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക