തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ), പി. വിശ്വനാഥൻ (മേലൂർ) എന്നിവരാണ് പുതിയ മന്ത്രിമാരായി സ്ഥാനമേല്‍ക്കുന്നത്. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത് എന്നത് ഈ തീരുമാനത്തെ ചരിത്രപരമാക്കുന്നു.
രാവിലെ 10 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവർണറുടെ ചുമതലയുള്ള ആർ.വി. അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ നിലവില്‍ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് ഈ മന്ത്രിസഭാ വികസനം. കോണ്‍ഗ്രസിനെ ഭരണത്തില്‍ ഉള്‍പ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തല്‍.
അതേസമയം, എ.ഐ.എ.ഡി.എം.കെയിലെ വിമത വിഭാഗത്തെ ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചിട്ടുണ്ട്. സഖ്യകക്ഷികളായ വി.സി.കെയും സി.പി.എമ്മും ഇതിനെ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. എ.ഐ.എ.ഡി.എം.കെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാല്‍ പിന്തുണ പിൻവലിക്കുമെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കിയിരുന്നു. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) അഴിമതിവിരുദ്ധ പ്രതിച്ഛായ നിലനിർത്താനാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം.

















