പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 52 കാരൻ പോലീസിന്റെ പിടിയിലായി.അഞ്ചല്‍ തഴമേല്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചു വരികയായിരുന്നു.
കേസിനാസ്പദമായ സംഭവങ്ങള്‍ ആരംഭിക്കുന്നത് 2022 മുതലാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയങ്ങള്‍ നോക്കിയായിരുന്നു പ്രതി അതിക്രമങ്ങള്‍ നടത്തിയിരുന്നത്. ഷാഹുല്‍ ഹമീദിന്റെ സ്വന്തം വീട്ടിലും മറ്റ് പല വീടുകളിലും എത്തിച്ച് ഇയാള്‍ കുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ലൈംഗിക അതിക്രമത്തിന് തുനിഞ്ഞപ്പോള്‍ പെണ്‍കുട്ടി ശക്തമായി എതിർത്തു.
തുടർന്ന് കുട്ടി തനിക്കുണ്ടായ ദാരുണമായ അനുഭവം മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. വിവരമറിഞ്ഞ് ഞെട്ടിയ മാതാപിതാക്കള്‍ വൈകാതെ തന്നെ പോലീസില്‍ പരാതി നല്‍കി. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഒളിവില്‍ പോകാൻ ശ്രമിച്ച ഷാഹുലിനെ അഞ്ചലില്‍ നിന്നും പോലീസ് സംഘം അതിവേഗം അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാൻഡ് ചെയ്തിട്ടുണ്ട്.

















