പശ്ചിമ ബംഗാളില്‍ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തില്‍ വന്നതുമുതല്‍, ബംഗ്ലാദേശില്‍ നിന്ന് തുടർച്ചയായി ഭീഷണികള്‍ ഉയരുന്നുണ്ട് .ബംഗ്ലാദേശിലെ പുരോഹിതന്മാർ ഇന്ത്യയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട് . ഇപ്പോഴിതാ തീവ്ര ബംഗ്ലാദേശി പുരോഹിതൻ എനായത്തുള്ള അബ്ബാസിയും ഇന്ത്യയ്‌ക്കും, ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയ്‌ക്കുമെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് .
ബംഗാളില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരായിരിക്കില്ലെന്നാണ് അബ്ബാസിയുടെ ഭീഷണി . സുവേന്ദു അധികാരിക്കെതിരെ വധഭീഷണി മുഴക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.”ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ‘ജൂത മാതൃക’ പോലുള്ള ഹിന്ദു കേന്ദ്രീകൃത സംവിധാനം സ്ഥാപിക്കുന്നത് അസാധ്യമാകും. ബംഗാളില്‍ ഇപ്പോള്‍ അധികാരമേറ്റ ബിജെപി ഇതിനകം തന്നെ ഈ ദിശയിലേക്ക് നീങ്ങുകയാണ്. ബീഫ് വില്‍ക്കുന്ന കടകള്‍ തകർക്കപ്പെടുന്നു, മുസ്ലീങ്ങള്‍ അടിച്ചമർത്തലിനും അതിക്രമങ്ങള്‍ക്കും വിധേയരാകുന്നു. ഇത് എന്തുവിലകൊടുത്തും എതിർക്കപ്പെടണം. “
ഈ സാഹചര്യത്തില്‍, ബംഗ്ലാദേശിലെ താരിഖ് റഹ്മാൻ ഗവണ്‍മെന്റിന് വളരെ നിർണായകമായ ഉത്തരവാദിത്തമുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഇന്ത്യയ്‌ക്ക് കർശനമായ മുന്നറിയിപ്പ് നല്‍കണം. കൂടാതെ, ബംഗാളില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍, ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായി ജീവിക്കാൻ അനുവാദമില്ലെന്ന് വ്യക്തമാക്കണം ” എന്നാണ് അബ്ബാസി പറയുന്നത്.
മുൻപും ഇന്ത്യാ വിരുദ്ധ, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട് മൗലാന അബ്ബാസി . ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഡല്‍ഹിയില്‍ ഇസ്ലാമിന്റെ പതാക ഉയർത്തുമെന്നും മദ്രസകളെ സായുധ പട്ടാളങ്ങളാക്കി മാറ്റുമെന്നും അവകാശപ്പെട്ട് അബ്ബാസി മുമ്പ് ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബംഗാളിന്റെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ അദ്ദേഹം അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയിട്ടുണ്ട്.

















