പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിന് പിന്നാലെ വിവിധയിടങ്ങളിലുണ്ടായ വ്യാപക അക്രമസംഭവങ്ങളില്‍ 433 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തുടനീളം ഇരുന്നൂറിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആക്ടിംഗ് ഡിജിപി സിദ്ധനാഥ് ഗുപ്ത അറിയിച്ചു.

നോര്‍ത്ത് 24 പര്‍ഗാനാസിലെ സന്ദേശ്ഖാലിയില്‍ ഉണ്ടായ വെടിവെപ്പില്‍ സന്ദേശ്ഖാലി ഒസി ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തടയാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് കേന്ദ്ര സേനാംഗങ്ങളും ഒരു വനിതാ കോണ്‍സ്റ്റബിളും ഉള്‍പ്പെടുന്നു. നാനൂരിലും ന്യൂ ടൗണിലുമായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇവയില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടിയതായും പോലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് ബിജെപിയും തൃണമൂലും അവകാശവാദം ഉന്നയിച്ചു. ഇതിനിടെ മുര്‍ഷിദാബാദില്‍ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച അഞ്ചുപേരെ പോലീസ് പിടികൂടി. വിജയഘോഷയാത്രകളില്‍ ബുള്‍ഡോസറുകളോ ജെസിബികളോ ഉപയോഗിക്കുന്നത് കൊല്‍ക്കത്ത പോലീസ് നിരോധിച്ചിട്ടുണ്ട്.

നിലവില്‍ 500 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്ത് വിന്യസിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ പോലീസ് സംവിധാനം സജ്ജമാണെന്നും അക്രമകാരികള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നിയമത്തെ വെല്ലുവിളിച്ചാല്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ആക്ടിംഗ് ഡിജിപി ഉറപ്പിച്ചു പറഞ്ഞു. ജനാധിപത്യ പ്രക്രിയയ്ക്ക് കളങ്കം ചാര്‍ത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഭരണകൂടം സ്വീകരിക്കുക എന്ന ശക്തമായ മുന്നറിയിപ്പോടെയാണ് പോലീസ് സേന നിലവില്‍ മുന്നോട്ട് പോകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക