നൊബേല്‍ സമ്മാന ജേതാവും ഇതിഹാസ എഴുത്തുകാരനുമായരബീന്ദ്രനാഥ ടാഗോറിന്റെ (Rabindranath Tagore) ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികള്‍ അടിച്ചു തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആള്‍ക്കൂട്ടം അടിച്ചു തകർത്തത്. പൈതൃക വീട്ടിലെ ഓഡിറ്റോറിയവും മര ഉരുപ്പടികളും മറ്റും അക്രമികള്‍ തകർത്തു.
പാർക്കിങ് ഫീസുമായി ബന്ധപ്പെട്ട് സന്ദർശകരും ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.വിഷയത്തില്‍ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമി, ഹഫാസത്ത് ഇ ഇസ്ലാം സംഘടനകളാണ് ആക്രമണത്തിനു പിന്നലെന്നു ബിജെപി എംപി സംബിത് പാത്ര ആരോപിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
🔸 Rabindranath Tagore’s ancestral house was vandalised in Sirajganj district of Bangladesh.
— Joy Das 🇧🇩 (@joydas1844417) June 11, 2025
That's how the Greatest poet of Bengal is respected by Bengali muslims. pic.twitter.com/uOa3UtVEgw
സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ വ്യക്തമാക്കി. ആക്രമണം ടാഗോറിന്റെ എല്ലാവരേയും ഉള്‍ക്കൊള്ളുക എന്ന തത്വചിന്തയ്ക്കു തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിനു പിന്നാലെ അധികൃതർ സൈറ്റ് അടച്ചുപൂട്ടി. അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഇത്തരമൊരു സ്ഥലത്ത് ആക്രണം നടത്തിയതിനു 60 പേർക്കെതിരെ കേസെടുത്തു.രബീന്ദ്രനാഥ ടാഗോറിന്റെ പിതാവ് വാങ്ങിയ മാളികയാണിത്. നിലവില്‍ ഈ വീട് ഒരു മ്യൂസിയമാണ്. ടാഗോർ പല തവണ സന്ദർശകനായി വന്നിട്ടുള്ള ഇടം കൂടിയാണ്. അദ്ദേഹത്തിന്റെ പല സാഹിത്യ സൃഷ്ടികളും ഈ വീട്ടിലിരുന്നാണ് എഴുതിയിട്ടുള്ളത്.

















