താന്നിക്കുന്ന് മഠത്തിപ്പറമ്ബില്‍ തങ്കച്ചന്റെ ഭാര്യയും മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗവുമായ ഗീതമ്മ (50) യെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി.വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം മകൻ ക്രിസ്റ്റി (25) കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബെംഗളൂരുവില്‍ ബി.സി.എ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയതായിരുന്നു. ഇയാള്‍ ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു. കൃത്യം നടക്കുമ്ബോള്‍ ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം വീട്ടില്‍ തന്നെ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിലാണ് പോലീസ് സ്റ്റേഷനിലെത്തിയത്.
പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ പേരാവൂർ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിവരികയായിരുന്നു ഗീതമ്മ. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

















