ആലപ്പുഴ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പിന് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്‌സിങ് ആണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രെട്ടറിക്ക് പരാതി നല്‍കിയത്.

സംസ്ഥാനത്ത് പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിമാരായി പ്രവർത്തിക്കുന്ന 5 പേരെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാർശ ജുഡീഷ്യല്‍ യോഗ്യത അടിസ്ഥാനമാക്കിയുള്ളതാണ്. പ്രസ്തുത പട്ടികയിലാണ് ഹണി എം വർഗീസിനും സ്ഥാനക്കയറ്റം നല്‍കുവാൻ തീരുമാനിച്ചത്. ഇവർ മുമ്ബ് എറണാകുളം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ആയിരിക്കവേ സിനിമ നടൻ ദിലീപ് പ്രതിയായിട്ടുള്ള നടി ആക്രമണ കേസില്‍ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസ്തുത കേസിന്റെ വിചാരണ മുതലും വിധി പ്രസ്താവം കഴിഞ്ഞ ശേഷവും കോടതി നടപടികളെയും വിധി പറഞ്ഞ ജഡ്ജിയെയും പൊതു സമൂഹത്ത് അവമതിപ്പ് ഉണ്ടാക്കുന്നതിന് നിയമപരമായി നിലനില്‍ക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച്‌ നിയമ സംവിധാനങ്ങളെ വരുതിയില്‍ കൊണ്ട് വരുവാൻ ചിലർ ശ്രമിക്കുന്നു. ഇതിന് മേല്‍ പോലീസ് കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് ലഭിക്കുവാനുള്ള അർഹമായ സ്ഥാനക്കയറ്റം നല്‍കരുതെന്ന് പരാതിപ്പെടുവാൻ നടി ആക്രമണ കേസിലെ അതിജീവിതയ്ക്ക് അർഹതയും അവകാശവുമില്ല. വിധിയ്ക്ക് എതിരെ സർക്കാർ ഹൈക്കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷവും വിചാരണ നടത്തിയ ജഡ്ജിയെ അതിജീവിത വേട്ടയാടുവാൻ ശ്രമിക്കുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ജഡ്ജിയുടെ സ്ഥാനക്കയറ്റം തടയണമെന്ന് ആവിശ്യപ്പെട്ട് അതിജീവിത രാഷ്‌ട്രപതി, സുപ്രീം കോടതി, ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രി തുടങ്ങിയവർക്ക് നിലനില്‍ക്കാത്ത പരാതി നല്‍കി ആയത് വാർത്തയാക്കിയതിന് പിന്നില്‍ ഹണി എം വർഗീസിനെ പൊതു സമൂഹത്ത് തേജോവധം ചെയ്യുകയെന്ന ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണ്.

ആയത് കേസ് എടുത്ത് അന്വേഷിപ്പിക്കേണ്ടതുണ്ട്. നടി ആക്രമണ കേസില്‍ വിചാരണ തുടങ്ങിയത് മുതല്‍ വിധി പുറപ്പെടുവിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും ഹണി എം വർഗീസിനെ പിന്തുടർന്ന് അധിക്ഷേപിക്കുവാൻ തുടർച്ചയായ ആരോപണം ഉന്നയിക്കുന്ന തെറ്റായ നടപടിക്കും പ്രചാരണത്തിനും പോലീസ് ഇതുവരെ ഒരു കേസും രജിസ്റ്റർ ചെയ്യാത്തത് വർദ്ധിത ആക്ഷേപങ്ങള്‍ക്കും നിലനില്‍ക്കാത്ത പരാതികള്‍ക്കും പ്രചോദനമാകുന്നു. മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പ്രിവിലേജസ് തനിക്ക് ഉണ്ടെന്ന് പൊതു സമൂഹത്തെ ധരിപ്പിക്കുവാനാണ് അതിജീവിതയും ഉപജാപ സംഘവും ശ്രമിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കെടുത്തവരെയും കൂടെ ഉണ്ടായിരുന്നവരെയും കോടതി കൃത്യമായി ശിക്ഷിച്ചിട്ടുണ്ട്. കേസില്‍ നിന്ന് കോടതി ഒഴിവാക്കിയവർ സംഭവത്തില്‍ ഉണ്ടായിരുന്നില്ലെന്ന് അതിജീവത മൊഴിയും നല്‍കിയിട്ടുണ്ട്. കുറ്റവിമുക്തരാക്കപ്പെട്ടവർ തന്നെ ആക്രമിക്കുവാൻ ഗൂഡാലോചന നടത്തുന്നത് നേരിട്ട് കണ്ടതായി അതിജീവിത അവകാശപ്പെടുന്നില്ല. മെമ്മറി കാർഡ് ഡിജിറ്റല്‍ തെളിവ് മാത്രമാണ്. അത് പരിശോധിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥർക്കും, സർക്കാറിനും, കോടതിയ്ക്കും, പ്രതിഭാഗത്തിനും നിയമപരമായി അവകാശമുണ്ട്. കേസിലെ ഒന്നാം പ്രതിയെ നേരത്തെ തന്നെ അതിജീവിതയ്ക്ക് അറിയുകയും മുൻപരിചയം ഉള്ളതുമാണ്. അതിജീവിത കാണാത്ത കാര്യങ്ങള്‍ കുറ്റവിമുക്തരാക്കപ്പെട്ടവർ നടത്തിയെന്ന് സ്ഥാപിക്കുവാൻ കഴിയാത്തത് സ്വാഭാവിക നടപടി മാത്രമാണ്. ആരോപണങ്ങള്‍ക്ക് വിധേയരായി പോലീസ് കേസില്‍ പ്രതി പട്ടികയില്‍ ചേർക്കുന്നവരുടെ നിരപരാധിത്വം തെളിയിക്കേണ്ട വേദിയുടെ ഭാഗമാണ് കോടതിയിലെ നടപടി ക്രമങ്ങളെന്ന സാമാന്യബോധമില്ലാത്ത ഇടപെടലുകള്‍ ബോധപൂർവ്വം വർദ്ധിതമായി ഉണ്ടാകുന്നതും പ്രചാരണ വിഷയമാകുന്നതും നിരപരാധികള്‍ വേട്ടയാടപ്പെടുന്ന സ്ഥിതിയിലേക്ക് സംവിധാനങ്ങളെ എത്തിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ഭീഷണിയും അപകടകരവുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക