തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തിലെ കൊലപാതക കേസില്‍ മുഖ്യപ്രതി നൂർ ആലം പിടിയില്‍. കൊലപാതക ശേഷം അസമിലേക്ക് കടന്ന പ്രതിയെ അവിടെയെത്തിയാണ് പിടികൂടിയത്.സംഭവത്തിന് ശേഷം ഭൂട്ടാൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു നൂർ ആലം.
ഇതരസംസ്ഥാനക്കാരുടെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ ജൂണ്‍ 21 നായിരുന്നു. ഒഡീഷ സ്വദേശിയായ ധൻപത് നായികാണ് കൊല്ലപ്പെട്ടത്. നാല് സ്ത്രീകളും 2 പുരുഷന്മാരും ഉള്‍പ്പെടെ ആറു പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതി നൂർ ആലവും പിടിയിലായിരിക്കുന്നത്.
തൃശൂരിനെ ഞെട്ടിച്ച കൊലപാതകം
തൃശൂർ നഗരത്തില്‍ വാടകക്കെടുത്ത വീട്ടിലാണ് കൊലപാതകം നടന്നത്. ഒഡീഷ സ്വദേശികളാണ് ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ 18 ന് രാത്രിയാണ് കൊലപാതകത്തിന് ആസ്പദമായ ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ ധൻപത് നായിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 21 ന് മരണപ്പെട്ടത്.
പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പണത്തെച്ചൊല്ലി ആദ്യം തര്‍ക്കമുണ്ടായി. പിന്നാലെ കേന്ദ്രം നടത്തിപ്പുകാരായ മൊഹന്ദി നായിക്, മസുമ, നോബി ഹുസൈന്‍, റുബീന ബീഗം, നശ്രിന്‍ അക്താര, മച്ചാനി ഖാതൂന്‍, ബിച്ചു നായിക് എന്നിവര്‍ ചേര്‍ന്ന് ധന്‍പതിനെയും സംഘത്തെയും മര്‍ദ്ദിച്ചവശരാക്കി. ധന്‍പത് നായിക്കിന് തലയ്ക്ക് പരിക്കേറ്റു. ചെറിയ പരിക്കേറ്റ മക്കറ മാജി മെഡിക്കല്‍ കോളില്‍ ചികിത്സ തേടി ഡിസ്ചാര്‍ജ് ചെയ്തു. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഈ പെണ്‍വാണിഭ കേന്ദ്രത്തില്‍ പ്രവേശനമുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴുമാസം മുമ്പാണ് കോരപ്പത്ത് ലൈനിലെ വീട് വാടകയ്ക്ക് എടുത്തതെന്നും പൊലീസ് കണ്ടെത്തി.

















