ഓച്ചിറയില്‍ മകളുടെ സൈക്കിള്‍ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ പെട്രോളൊഴിച്ചു കത്തിച്ചു. ചങ്ങൻകുളങ്ങര സ്വദേശി പ്രസന്ന (57)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.സംഭവത്തില്‍ ഇവർക്കൊപ്പം താമസിച്ചിരുന്ന ക്ലാപ്പന സ്വദേശി രഘുവിനെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.
ശരീരമാസകലം മാരകമായി പൊള്ളലേറ്റ പ്രസന്നയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെ പ്രസന്നയുടെ വീട്ടിലായിരുന്നു സംഭവം. മകളുടെ സൈക്കിള്‍ രഘു കൊണ്ടുപോയതിനെത്തുടർന്ന് ഇരുവരും തമ്മില്‍ വാക്കുതർക്കം നിലനിന്നിരുന്നു. ഇതിനിടെ രഘു കന്നാസില്‍ കരുതിയിരുന്ന പെട്രോള്‍ പ്രസന്നയുടെ തലയിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ പ്രസന്നയെ നാട്ടുകാർ ചേർന്നാണ് തീയണച്ച് ആശുപത്രിയിലെത്തിച്ചത്. പ്രസന്നയുടെ മകള്‍ ജോലിക്കു പോയ സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ നിസ്സാര പൊള്ളലേറ്റ പ്രതി രഘുവും നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

















