പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്.വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് ശോഭ സുരേന്ദ്രനൊപ്പവും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനൊപ്പവും ഈ സ്ത്രീ നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നതോടെ ആരോപണം രാഷ്ട്രീയമായി ശക്തിപ്പെട്ടു.
സ്ഥാനാർത്ഥിയുടെ കാറില്‍ ഇതേ യുവതി യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ കണ്ണാടി പഞ്ചായത്തില്‍ താൻ എത്തിയത് ഒരു ക്യാൻസർ രോഗിയെ കാണാനാണെന്നും തന്നെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു ശോഭയുടെ വിശദീകരണം. പണം നല്‍കിയെന്ന് പറയുന്ന യുവതിയെ തനിക്ക് പരിചയമില്ലെന്ന് ശോഭ ആവർത്തിച്ചിരുന്നുവെങ്കിലും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം നിലനില്‍ക്കാത്ത അവസ്ഥയിലായി.
വോട്ട് ചോദിക്കുന്നത് വികസനവും രാഷ്ട്രീയവും പറഞ്ഞാണെന്നും സത്യം തെളിയിക്കാതെ പിന്മാറില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ തെളിവുകള്‍ ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് പുറത്തുവിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാമ്പ്.

















