എല്‍ ഡി എഫ് തുടർഭരണത്തില്‍ വന്നതുകൊണ്ട് മാത്രമാണ് കേരളത്തില്‍ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന യുഡിഎഫിന്റെ 2021ലെ പ്രഖ്യാപനവും ഓർമിപ്പിച്ചു.ലൈഫിൻ്റ രണ്ടാംഘട്ടം എല്‍ഡിഎഫ് സർക്കാർ നടപ്പിലാക്കുമെന്നും വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലര ലക്ഷം പട്ടയമാണ് ഈ സർക്കാരിന്റെ കാലത്ത് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നടപ്പിലാക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങള്‍ മാത്രമേ എല്‍ഡിഎഫ് നടത്താറുള്ളൂ എന്നും അതുകൊണ്ട് തന്നെ ജങ്ങള്‍ക്ക് എല്‍ഡിഎഫിനെ വിശ്വാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ മികച്ച ആദ്യ ആറ് സർവ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നുള്ളതാണെന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്‍ഡിഎഫ് ഭരണത്തിന് കീഴില്‍ കേരളം സമാധാനപൂർണമായ നാടായി മാറി. ഒരു തരത്തിലുള്ള വർഗീയ ശക്തികളെയും കേരളത്തില്‍ തലയുയർത്താൻ അനുവദിക്കില്ല. എല്‍ഡിഎഫ് എന്നും ജനപക്ഷത്തു നില്‍ക്കുന്ന പ്രസ്ഥാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

















