പര്യടന ജീപ്പില്‍ കാല് വയ്ക്കാൻ സംവിധാനമില്ലാത്തതില്‍ ക്ഷുഭിതനാകുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരൻ.നവംബർ 23ന് തന്‍റെ കാല്‍ ഒടിഞ്ഞതാണെന്നും അതിനു ശേഷം നടന്ന ഓപ്പറേഷനില്‍ കാലില്‍ ഉള്ള കമ്പിയും അതിന്‍റെ 16 സ്ക്രൂവും തരുന്ന ബുദ്ധിമുട്ട് ചെറുതല്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതിനേക്കാള്‍ വലിയ ബുദ്ധിമുട്ട് ആണ് മാധ്യമ സുഹൃത്തുക്കള്‍ തനിക്ക് തന്നുകൊണ്ടിരിക്കുന്നതെന്നാണ് സുധാകരന്‍റെ വിമർശനം.
കുളിമുറിയില്‍ വീണ് കാലൊടിഞ്ഞപ്പോള്‍ ഉണ്ടായ എല്ലിന്‍റെ പൊട്ടല്‍ ഇപ്പോഴും ചെറുതായി അലട്ടുന്നുണ്ട്. അങ്ങനെ ഇരിക്കെ ഇന്നലെ വാഹന പ്രചരണം ആരംഭിക്കുന്ന ഘട്ടത്തില്‍ ഓപ്പണ്‍ ജീപ്പില്‍ കയറവെ കാലു തട്ടുകയും വേദന സഹിക്കാൻ പറ്റാത്തിരുന്ന വേളയില്‍ ഒരു സ്റ്റെപ് കൂടി അറേഞ്ച് ചെയ്തു കൂടായിരുന്നുവോ എന്ന് ചോദിച്ചത് വളച്ചൊടിച്ചു പ്രചരിപ്പിച്ചു എന്നാണ് സുധാകരന്‍റെ അവകാശവാദം.
തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചതിന്‍റെ വീഡിയോ ആണ് പുറത്ത് വന്നത്. ജീപ്പില്‍ പുറകില്‍ നിന്ന് പര്യടനം നടത്താനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം മുന്നോട്ടുവച്ച നിർദ്ദേശം. എന്നാല്‍ നില്‍ക്കാൻ വേണ്ട സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെ മുൻവശത്ത് ഇരുന്ന് യാത്രചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് കാലുവയ്ക്കാനുള്ള സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ ക്ഷുഭിതനായത്.

















