ചെന്നൈയില്‍ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകള്‍ നല്‍കിയത് കൗതുകകരമായ ഒരനുഭവമായിരുന്നു.പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകള്‍, പോസ്റ്ററുകള്‍, പോപ്‌കോണ്‍ കൗണ്ടറുകള്‍ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകള്‍ക്ക് സമാനമാണെങ്കിലും, സിനിമയുടെ ഇടവേളയാണ് അവരെ ശരിക്കും അത്ഭുതപ്പെടുത്തിയത്.
സിനിമ പകുതിയായപ്പോള്‍ പെട്ടെന്ന് സ്ക്രീൻ ഇരുളുകയും ലൈറ്റുകള്‍ തെളിയുകയും ആളുകള്‍ സീറ്റുകളില്‍ നിന്ന് എഴുന്നേല്‍ക്കുകയും ചെയ്തപ്പോള്‍ എന്തോ അടിയന്തരാവസ്ഥയാണെന്നാണ് ജങ് ഏ കരുതിയത്. ദക്ഷിണ കൊറിയയില്‍ മണിക്കൂറുകള്‍ നീളുന്ന സിനിമകള്‍ക്ക് പോലും ഇടവേളകളില്ലെന്നും, ആർക്കെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ മാത്രം നിശബ്ദമായി പുറത്തുപോവുകയാണ് പതിവെന്നും അവർ പറയുന്നു. എന്നാല്‍, ഇന്ത്യയിലെ ഈ ഇടവേള സംവിധാനം പിന്നീട് അവർക്ക് ഏറെ പ്രിയപ്പെട്ടതായി മാറി. സിനിമ ആസ്വദിക്കുന്നതിനിടയില്‍ വിശ്രമിക്കാനും സ്നാക്സ് വാങ്ങാനും ലഭിക്കുന്ന ഈ സമയം മികച്ചൊരു ആശയമാണെന്ന് ജങ് ഏ അഭിപ്രായപ്പെടുന്നു.
യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിട്ടുണ്ട്. ഇടവേള എന്നത് മികച്ചൊരു ആശയമാണെന്നും, സിനിമയുടെ കഥാഗതി ആസ്വദിക്കാനും ചിന്തിക്കാനും ഇത് സഹായിക്കുമെന്നും നിരവധിപേർ കമന്റ് ചെയ്തു. ഇന്ത്യൻ സിനിമകളിലെ ഇടവേളകള്‍ കൃത്യമായ സമയത്താണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

















