എഫ്സിആർഎ നിയമ ഭേദഗതിക്കെതിരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.എഫ്‍സിആര്‍എ ഭേദഗതി ആശങ്കാജനകമാണെന്നും സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു.
നിയമ ഭേദഗതി ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ബാധിക്കും. ന്യൂനപക്ഷത്തെയാണ് കൂടുതലായി ബാധിക്കുന്നത്. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മോദിക്ക് ഇരട്ടത്താപ്പുണ്ടോയെന്ന് സംശയമുണ്ടെന്നും കാതോലിക്കാ ബാവാ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമം പാലിച്ചാണ് സഭയുടെ പ്രവർത്തനമെന്ന് പറഞ്ഞ ഓർത്തോഡോക്സ് സഭാധ്യക്ഷൻ, എഫ്സിആർഎ നിയമ ഭേദഗതി സഭയെ വീർപ്പുമുട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുത്. സഭാ മക്കള്‍ നല്‍കുന്ന നേർച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകുന്നുണ്ടോ ആശങ്കയും കാതോലിക്കാ ബാവാ പ്രകടിപ്പിച്ചു.
ബിജെപിക്ക് ഇരട്ടത്താപ്പ് ഉണ്ടോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷൻ പ്രവർത്തന രംഗങ്ങളെ പ്രയാസപ്പെടുത്തുന്നത് സങ്കടകരമാണ്. മലങ്കര സഭയുടെ 3 കാതോലിക്കാ ബാവാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. രേഖകളടക്കം രാജീവ് ചന്ദ്രശേഖറിന് കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ബ്ലോക്ക് ചെയ്തതിൻ്റെ കാരണം വ്യക്തമാക്കുന്നില്ലെന്നും എല്ലാക്കാര്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.
ഫോറിൻ കോണ്‍ട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി നിയമം (FCRA) 2020, ഇന്ത്യയില്‍ എൻജിഒകള്‍ക്കും സംഘടനകള്‍ക്കും ലഭിക്കുന്ന വിദേശ ഫണ്ടിംഗിന് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്ന നിയമമാണ്. വിദേശ സഹായത്തിന്റെ ദുരുപയോഗം തടയുക, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
FCRA നിയമ ഭേദഗതിയുടെ പ്രധാന പ്രത്യേകതകള്‍:
അക്കൗണ്ട് നിയന്ത്രണം: വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന സംഘടനകള്‍ നിർബന്ധമായും ഡല്‍ഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ശാഖയില്‍ പ്രത്യേക FCRA അക്കൗണ്ട് തുറക്കണം.
ഉപയോഗ നിയന്ത്രണം: വിദേശ ഫണ്ട് മറ്റ് എൻജിഒകളിലേക്ക് കൈമാറുന്നത് (Sub-granting) ഭേദഗതിയിലൂടെ പൂർണ്ണമായും നിരോധിച്ചു.
ഭരണപരമായ ചെലവ്: വിദേശ ഫണ്ടില്‍ നിന്ന് ഭരണപരമായ ആവശ്യങ്ങള്‍ക്കായി (Administrative expenses) ഉപയോഗിക്കാവുന്ന തുക 50%-ല്‍ നിന്ന് 20%-മായി കുറച്ചു.
ലൈസൻസ് റദ്ദാക്കല്‍: നിയമലംഘനം കണ്ടെത്തിയാല്‍ സംഘടനകളുടെ ലൈസൻസ് റദ്ദാക്കാൻ സർക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നു.
രജിസ്ട്രേഷൻ പുതുക്കല്‍: എഫ്‌സിആർഎ രജിസ്ട്രേഷൻ പതിവായി പുതുക്കുന്നത് നിർബന്ധമാക്കി

















