പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം.വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നല്‍കുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരില്‍ ആദ്യമായി വി ഡി സതീശൻ പറവൂരില്‍ മത്സരിക്കാനെത്തിയത്. ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ 2001 പി രാജുവിനെ തന്നെ തോല്‍പിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർത്ഥികള്‍ ഉള്‍പ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നല്‍കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് 15, പരസ്യ പ്രചാരണ ദിവസങ്ങള്‍ മാത്രമാണ് ഇനി സ്ഥാനാർത്ഥികള്‍ക്ക് മുന്നിലുള്ളത്. ഉച്ച തിരിഞ്ഞു മൂന്നുമണി വരെയാണ് പത്രിക നല്‍കാനുള്ള സമയം. വ്യാഴാഴ്ചവരെ പത്രിക പിൻവലിക്കാം.
സംസ്ഥാനത്ത് ഇതുവരെ 341 സ്ഥാനാർഥികള്‍ക്കായി 607 പത്രിക സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പത്രികകള്‍ തൃശൂർ ജില്ലയില്‍ ആണ്, 87. ഏറ്റവും കുറവ് പത്രിക പത്തനംതിട്ടയില്‍, 11 പത്രികകള്‍. അവസാന ദിനമായ ഇന്ന് മിക്കയിടത്തും കൂട്ട പത്രികാസമർപ്പണം നടക്കും. പല പ്രധാന മണ്ഡലങ്ങളിലും മൂന്നു മുന്നണി സ്ഥാനാർത്ഥികളും ഇന്നാണ് പത്രിക നല്‍കുക. പരസ്യ പ്രചാരണത്തിന് ഇനി പതിനഞ്ച് ദിവസം ആണ് സ്ഥാനാർത്ഥികള്‍ക്ക് മുന്നിലുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഇനി വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ കഴിയില്ല. ഈ മാസം പതിനഞ്ചുവരെ ലഭിച്ച അപേക്ഷകള്‍ ആകും സപ്ലിമെന്ററി വോട്ടർപട്ടികയില്‍ ഉണ്ടാവുക.

















