ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച് നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ കേസില്‍ രണ്ട് സഹോദരിമാരായ യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. അമ്രീൻ, ആഫ്രീൻ എന്നീ യുവതികളും സഹായിയായ ചന്ദൻ യാദവുമാണ് പിടിയിലായത്. മറ്റു പ്രതികളായ ബിലാല്‍, ചന്നു, യാസിർ എന്നിവർക്കായി തിരച്ചില്‍ തുടരുകയാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ സമീപിച്ചത്. തുടർന്ന് പാർട്ടികളിലും പബ്ബുകളിലും എത്തിച്ച് സമ്പന്നരുമായി ഇടപഴകാൻ നിർബന്ധിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ലഹരിമരുന്നുകള്‍ നല്‍കിയിരുന്നതായും ആരോപണമുണ്ട്.
പരാതിക്കാരില്‍ ഒരാള്‍ ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ്. 2025 ഡിസംബറില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി അമ്രീന്റെ ബന്ധുവായ യാസിർ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. മറ്റൊരു പരാതിക്കാരിയെ അമ്രീന്റെ വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ചന്ദൻ യാദവ് പീഡിപ്പിച്ചതായും, മതം മാറാൻ നിർബന്ധിച്ചതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മതപരിവർത്തനം ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളുടെ ഫോണുകളില്‍ നിന്ന് ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചു. സംഘം അന്തർസംസ്ഥാന ശൃംഖലയിലെ ഭാഗമാണോയെന്ന് പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

















