രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ അദ്ദേഹം നിർദ്ദേശം നല്‍കി.

പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രാജ്യം നേരിടുന്ന ഊ‍‍ർജ്ജ പ്രതിസന്ധി കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കാനും, സാധ്യമാകുന്നിടത്തെല്ലാം വീട്ടില്‍ നിന്ന് ജോലി ചെയ്യാനും, അനാവശ്യമായ വിദേശ യാത്രകള്‍ ഒഴിവാക്കാനും പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരക്ഷാ വ്യൂഹത്തില്‍ പരമാവധി ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്‌ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് പ്രധാനമന്ത്രി നി‍ർദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സുരക്ഷയില്‍ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം.

‍‍‍പ്രധാനമന്ത്രിക്ക് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയും വാഹനവ്യൂഹം ചുരുക്കും. മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ പഠനയാത്രയും റദ്ദാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി. വെള്ളിയുടെ തീരുവയും പതിനഞ്ചാക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങള്‍ക്ക് പിന്നാലെയാണിത്. യുപിയില്‍ രണ്ടു ദിവസം വർക്ക് ഫ്രം ഹോമിന് ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക