മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചത് മുഖ്യപ്രതി മാവേലിക്കര സ്വദേശി ബിലാല്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ദുബായില്‍ ജോലി ചെയ്യവെയാണ് ബിലാല്‍ കേസിലെ മറ്റൊരു പ്രതിയായ ഗുരുവായൂർ സ്വദേശിനി സിന്ധുവിനെ പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും ചേർന്ന് മനുഷ്യക്കടത്തും സെക്സ് റാക്കറ്റും ആരംഭിച്ചു. സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് ബിലാല്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.
മോഡലിംഗ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ ജോലികള്‍ വാഗ്ദാനംചെയ്താണ് സംഘം യുവതികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഇത്തരത്തില്‍ നിരവധി യുവതികളെ ബിലാലും സിന്ധുവും സെക്സ് റാക്കറ്റിനായി ദുബായിലേക്ക് കടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ജോലികള്‍ വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ സിന്ധുവിന്റെ നമ്പറാണ് നല്‍കാറുള്ളത്. സിന്ധുവുമായി ബന്ധപ്പെടുന്ന യുവതികളെ ബിലാല്‍ നേരിട്ടെത്തി കാണും. ഇവരുടെ വീട്ടുകാരുമായി സംസാരിച്ച് വിശ്വാസം ഉറപ്പിക്കും. പിന്നീട് ദുബായിലേക്ക് കടത്തുന്നതാണ് രീതി.
14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് സിന്ധു പൊലീസിന് മൊഴി നല്‍കി. വര്‍ഷത്തില്‍ മൂന്നു പരിപാടി വരെ സംഘടിപ്പിക്കുമെന്നും സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചാണ് ഷോകള്‍ നടത്തിയതെന്നും സിന്ധു പറയുന്നു. ഷോയില്‍ പങ്കെടുത്ത താരങ്ങളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
അതേസമയം, ഗുണ്ടാ നേതാവ് ഔറംഗസേബിനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. പ്രതി സിന്ധു ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിന്ധുവിനും ബിലാലിനും പുറമെ തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പൊലീസ് പിടിയിലായത്. ഷംല, റഹ്‌മത്ത് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.












