കളമശ്ശേരിയില്‍ മാതാവിന്റെ രൂപക്കൂടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കളമശ്ശേരി എച്ച്‌എംടി മെഡിക്കല്‍ കോളേജ് റോഡില്‍ സെന്റ് പോള്‍സ് കോളേജിന് എതിർവശത്തെ സെന്റ് പോള്‍സ് ദേവാലയത്തിന്റെ പ്രവേശന കവാടത്തിലുള്ള മാതാവിന്റെ രൂപക്കൂടിന് നേരെയായിരുന്നു ആക്രമണം.രൂപക്കൂടിന്റെ ചില്ലുകള്‍ അജ്ഞാതർ തകർത്തു.
രാവിലെ പള്ളിയില്‍ കുർബാനയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. ഇവർ വിവരം അറിയിച്ചതോടെ പള്ളി അധികാരികള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വലിയ കല്ലുപയോഗിച്ചാണ് രൂപക്കൂട് തകർത്തത്. ഈ കല്ല് രൂപക്കൂടിനകത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പല തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മദ്യലഹരിയില്‍ ആരെങ്കിലും അക്രമം നടത്തിയവാമെന്നാണ് കരുതുന്നത്. ദേവാലയമായതിനാല്‍ മറ്റെന്തെങ്കിലും സാധ്യതകള്‍ ഉണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. പള്ളിയുടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇത് കേന്ദ്രീകരിച്ചാവും തുടരന്വേഷണം നടക്കുക.

















